സിപിഎം സംസ്ഥാന സമ്മേളനം, പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലുമുള്ള ചര്‍ച്ച ഇന്ന്

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലുമുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ട. നാളെ നവകേരള നയരേഖയില്‍ ചര്‍ച്ച നടക്കും. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോടിയേരി വൈകീട്ട് മാധ്യമങ്ങളെ കാണും.

പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സംസ്ഥാനത്ത് വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്നാണ് മുഖ്യമന്ത്രി സിപിഎം സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയില്‍ ആവശ്യപ്പെടുന്നത്. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയില്‍ പറയുന്നു.

സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖയ്‌ക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡിവൈഎഫ്‌ഐക്ക് പ്രശംസയുമുണ്ട്. കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

വിഭാഗീയത തുരുത്തുകളെ കുറിച്ച് വിമര്‍ശനം ഉണ്ട്. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളില്‍ വിഭാഗീയത ഉണ്ട്. അന്‍പത് ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. സിപിഎം അടിത്തറ ശക്തമാക്കി ഈ നേട്ടത്തിലേക്ക് എത്തണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുന്ന കാല്‍ നൂറ്റാണ്ട് കാലത്തേക്കുള്ള കേരളത്തിന്റെ വികസനം സംബന്ധിച്ച പാര്‍ട്ടി നയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലുള്‍പ്പടെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഉദാര സമീപനമാണ് ലക്ഷ്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന നയങ്ങളില്‍ വെള്ളം ചേര്‍ക്കാതെയാകും നയരേഖയെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

 

Top