പീഡനക്കേസ്; തെറ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയാല്‍ എന്തു നടപടി നേരിടാനും തയ്യാറെന്ന് പികെ ശശി

മണ്ണാര്‍ക്കാട്: പാര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ലെന്ന് പീഡനക്കേസില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി. പരാതി കൈകാര്യം ചെയ്യുവാനുള്ള സംവിധാനം പാര്‍ട്ടിക്കുണ്ടെന്നും തെറ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയാല്‍ എന്തു നടപടി നേരിടാനും തയ്യാറാണെന്നും പികെ ശശി പറഞ്ഞു.

ഇത് രാഷ്ട്രീയപരമായ പരാതിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം നേരിടുവാനുള്ള കമ്മൂണിസ്റ്റ് ആര്‍ജ്ജവം തനിക്കുണ്ടെന്നും പികെ ശശി വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് പി കെ ശശിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു. വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ എംഎല്‍എ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

പരാതിക്കാരിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും കഴിഞ്ഞ ദിവസം പി.കെ ശശി പറഞ്ഞിരുന്നു.

Top