സിപിഎമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പൊലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല ; മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊലയെന്നും പൊലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കസ്റ്റഡി മരണം മുഖ്യമന്ത്രി പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം കസ്റ്റഡി മര്‍ദ്ദനത്തില്‍ മരിച്ച രാജ്കുമാറിനെ പൊലീസ് ഉരുട്ടലിന് വിധേയനാക്കിയെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരുക്കുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

22 പരിക്കുകളില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. ഒരുപക്ഷെ ജീവന്‍നല്‍കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചതാവാം വാരിയല്‍ പൊട്ടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയന്നു.

രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നെഞ്ചില്‍ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Top