സി.പി.എമ്മിന്റെ ‘ചവറ്റു കുട്ട’ സി.പി.ഐയോ ? പുറത്താക്കിയര്‍ സി.പി.ഐയില്‍ ചേര്‍ന്നു

കൊച്ചി: സിപിഎമ്മില്‍ നിന്നും പുറത്താക്കിയ പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് കളം മാറ്റി ചവിട്ടി.

എറണാകുളം മരടില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 30 ഓളം പേരാണ് സിപിഐയില്‍ ചേര്‍ന്നത്.

നേതാക്കള്‍ക്കിടയിലെ വിഭാഗീയതയാണ് പാര്‍ട്ടി മാറ്റത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ, സമ്മേളന കാലത്തും സിപിഎം – സിപിഐ പോര് തുടരുന്ന കാഴ്ചക്കാണ് ജില്ല സാക്ഷ്യം വഹിച്ചിരിക്കുന്നത്.

പുതിയ അംഗങ്ങള്‍ക്ക് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു നേരിട്ടെത്തിയാണ് സ്വീകരണമൊരുക്കിയത്.

മരട് മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവിലെ കുണ്ടന്നൂര്‍ സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പി.ബി.വേണുഗോപാലും, നെട്ടൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി എ.എസ്.വിനീഷും അടക്കം മുപ്പതോളം പേരാണ് സിപിഐയിലേക്ക് ചേക്കേറിയിരിക്കുന്നത്.

2005 കാലഘട്ടത്തിലെ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും തമ്മില്‍ നിലനിന്ന തര്‍ക്കങ്ങളും തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് പാര്‍ട്ടിവിട്ടവരുടെ വിശദീകരണം.

അതേസമയം സിപിഐയില്‍ ചേര്‍ന്നവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം പ്രദേശിക നേതൃത്വം അറിയിച്ചു.

ഇപ്പോഴത്തെ സംഭവങ്ങളോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായിട്ടുണ്ട്.

സി.പി.എം സംഘടനാ വിരുദ്ധ നടപടി എടുത്തവരെ സ്വീകരിക്കുന്ന പാര്‍ട്ടിയായി സി.പി.ഐ അധ:പതിച്ചു കഴിഞ്ഞതായി സി.പി.എം നേതൃത്വം തുറന്നടിച്ചു.

സി.പി.എം വിചാരിച്ചാല്‍ ഉള്ള സി.പി.ഐ അണികള്‍ മിനുട്ടുകള്‍ കൊണ്ട് സി.പി.എമ്മില്‍ എത്തുമെന്ന കാര്യം മറക്കേണ്ടന്നും സി.പി.എം ഉന്നത നേതാവ് മുന്നറിയിപ്പു നല്‍കി.

Top