പാര്‍ട്ടി ഓഫീസിന് സൗജന്യമായി സ്ഥലം നല്‍കിയ കുടുംബത്തിന് തന്നെ എട്ടിന്റെ പണി !

കോഴിക്കോട്: സി.പി.എം ഓഫീസിന് സൗജന്യമായി സ്ഥലം നല്‍കിയ പാര്‍ട്ടി കുടുംബത്തിന്റെ കുളം കൈയ്യേറി സി.പി.എം പ്രാദേശിക നേതൃത്വം. കരുവിശേരിയിലാണ് ബ്രാഞ്ച് സെക്രട്ടറിയുടെയും രണ്ട് കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ പതിനഞ്ച് സെന്റോളം വരുന്ന കുളം കൈയ്യേറിയത്.

പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പണിയാന്‍ ഒന്നര സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ കാമ്പുറത്ത് ലക്ഷ്മിക്കുട്ടി അമ്മയുടെ മകന്‍ രാമന്‍ എന്ന മുരളീധരന്‍ കാമ്പുറത്തിന്റെ കുളവും സ്ഥലവുമാണ് കൈയ്യേറിയിട്ടുള്ളത്.

സെന്റിന് ആറു ലക്ഷത്തോളം വിലവരുന്ന ഇവിടെ കുളവും പതിനഞ്ച് സെന്റോളം സ്ഥലവും കൈയ്യേറിയത് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിലെ ചിലരുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യത്തിനാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി ഓഫീസിന് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ കുടുംബത്തിന്റെ കുളവും സ്ഥലവും കൈയ്യേറിയത് സംബന്ധിച്ച് മുരളീധരന്‍ സി.പി.എം ജില്ലാ സെക്രട്ടറിക്കും നോര്‍ത്ത് ഏരിയാ സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.

പൊതുകുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടെന്നു പറഞ്ഞാണ് ബ്രാഞ്ച് സെക്രട്ടറിയുടെയും രണ്ട് കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ കുളം കൈയ്യേറിയത്. കൈയ്യേറ്റ വിവരമറിഞ്ഞെത്തിയ പൊലീസിനെയും ഇവര്‍ ഭീഷണി മുഴക്കി പറഞ്ഞയച്ചു. മുരളീധരനെയും കുടുംബത്തെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരത്തെ പൊന്‍മന കാവും കയ്യേറിയതും വിവാദമായിരുന്നു.

Top