പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണത്തിൽ പാർട്ടി അന്വേഷണം

പാലക്കാട് : സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി പരാതികളിൽ ഇന്ന് അന്വേഷണം തുടങ്ങും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. ഇന്ന് സിപിഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ ദിനേശൻ പങ്കെടുക്കും. ശശിക്കെതിരെ പരാതി നൽകിയവരിൽ നിന്ന് കൂടുതൽ തെളിവുകളും രേഖകളും സ്വീകരിക്കും. നേരത്തെ നിരവധി പരാതികൾ ഉണ്ടായിരുന്നെങ്കിലും നേരത്തെ കാര്യമായ നടപടികളെടുത്തിരുന്നില്ല. എന്നാൽ എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമാണ് ഇത്തരം പരാതികളിൽ ഗൌരവമായ സമീപനം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

പി കെ ശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിനായി സി പി എം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടി അറിയാതെ 5 കോടി 49 ലക്ഷം രൂപ സമാഹരിച്ചു എന്നാണ് പ്രധാന പരാതി. ഈ തുക കൈകാര്യം ചെയ്തതിലും വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണമുണ്ട്. 2017 ഡിസംബറിൽ മണ്ണാർക്കാട് നടന്ന സിപിഎം ജില്ലാ സമ്മേളത്തിൽ 17 ലക്ഷം ബാക്കി വന്നു. തുകയിൽ 7 ലക്ഷം റൂറൽ ബാങ്കിലുള്ള ഏരിയ കമ്മിറ്റിയുടെ അക്കൌണ്ടിലിട്ടു. 10 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലും നിക്ഷേപിച്ചതായി ആരോപണമുണ്ട്.

Top