ബംഗാളിൽ ചെങ്കൊടിക്ക് രക്ഷകരായി ബി.ജെ.പി!

കൊല്‍ക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂലിനേറ്റ തിരിച്ചടികൊണ്ട് ഗുണം കിട്ടിയിരിക്കുന്നത് സി.പി.എമ്മിനാണ്. അടുത്ത കാലം വരെ തൃണമൂല്‍ അക്രമങ്ങളെ ഭയന്ന് അടച്ചിട്ടിരുന്നതും, തൃണമൂല്‍ കൈയ്യടക്കി വച്ചിരുന്നതുമായ പാര്‍ട്ടി ഓഫീസുകള്‍ വീണ്ടും തുറക്കാനായതിന്റെ ആശ്വാസത്തിലാണ് സി.പി.എം ഇപ്പോള്‍.

ബംഗാളിലെ നാദിയയിലും പുരുളിയയിലും ഉദയ്പൂരിലുമുള്ള സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെങ്കൊടി പാറുന്നത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് തൃണമൂല്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞ സ്ഥലങ്ങളിലാണ് മുഖ്യമായും സി.പി.എമ്മിന് പാര്‍ട്ടി ഓഫീസുകള്‍ തിരികെ ലഭിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

ബംഗാളിലെ പുരുളിയയില്‍ 2016ലാണ് തൃണമൂല്‍ അക്രമങ്ങളെ ഭയന്ന് പാര്‍ട്ടി ഓഫീസുകള്‍ സി.പി.എം അടച്ചിട്ടത്. ഇതില്‍ പല ഓഫീസുകളും തൃണമൂല്‍ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് സ്വന്തം ഓഫീസായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ മൃഗംകാ മഹാതോ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ജ്യോതിര്‍മയ് സിംഗിനോട് രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് പ്രദേശത്ത് തൃണമൂലിന്റെ ശക്തി ക്ഷയിച്ചത്. ഇത് അവസരമാക്കി സി.പി.എം ഉപയോഗിക്കുകയായിരുന്നു.

എന്നാല്‍ പുരുളിയില്‍ ജനങ്ങളുടെ മനസ് സ്വന്തമാക്കാന്‍ ഇനിയും സി.പി.എമ്മിനായിട്ടില്ല. ബി.ജെ.പി അട്ടിമറി വിജയം നേടിയ ഈ മണ്ഡലത്തില്‍ സി.പി.എം നാലാം സ്ഥാനത്താണുള്ളത്. അതേ സമയം സി.പി.എം ഓഫീസുകള്‍ വീണ്ടും തുറന്നത് സംസ്ഥാനത്ത് ബി.ജെ.പിയുമായി സി.പി.എമ്മിനുള്ള ബന്ധത്തിന്റെ തെളിവായിട്ടാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Top