തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള സിപിഎമ്മിന്റെ സംഘടനാരേഖക്ക് ഇന്ന് അന്തിമരൂപമാകും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള സിപിഎമ്മിന്റെ സംഘടനാരേഖക്ക് ഇന്ന് അന്തിമരൂപമാകും.

ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനപ്രവര്‍ത്തനമെന്ന ശൈലിമാറണമെന്ന് രേഖ വ്യക്തമാക്കുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളിലേക്കിറങ്ങി ജനങ്ങളോട് വിനയത്തോടെ പെരുമാറണം. സുഖജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ നിലനില്‍പ്പിന്റെ ആവശ്യകത നേതാക്കള്‍ മനസിലാക്കണം. പാര്‍ട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകള്‍ നടത്തും.

പൊലീസിലെ ഒരു വിഭാഗം സര്‍ക്കാരിന് മോശമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം, സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വിവാദങ്ങള്‍ പ്രതിഛായയെ ബാധിക്കുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. മന്ത്രിമാര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണെന്ന് ചില അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.

പ്രവര്‍ത്തര്‍ക്ക് പലപ്പോഴും മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല, പ്രവര്‍ത്തകരെ കണ്ടാല്‍ ഫോണെടുത്ത് ചെവിയില്‍ വെയ്ക്കുന്ന മന്ത്രിമാരുണ്ടെന്നും ചില അംഗങ്ങള്‍ പരിഹസിച്ചു. ഭരണപരമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോഴാണ് ഇത്തരത്തില്‍ വിമര്‍ശനമുണ്ടായത്. സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ നേതാക്കള്‍ക്കെതിരേയും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

Top