സിപിഎം മെഗാ തിരുവാതിര വിവാദം; ക്ഷമ ചോദിച്ച്‌ പാര്‍ട്ടി ജില്ലാ നേതൃത്വം

തിരുവനന്തപുരം : സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ നടത്തിയ മെഗാ തിരുവാതിരയില്‍ ക്ഷമ ചോദിച്ച്‌ പാര്‍ട്ടി ജില്ലാ നേതൃത്വം.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച്‌ നടന്ന സമാപന ചടങ്ങിലാണ് സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാര്‍ ക്ഷമാപണം നടത്തിയത്. ഇടുക്കിയില്‍ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവിന്റെ ചിത അണയും മുമ്ബ് മെഗാ തിരുവാതിര നടത്തിയതിനെ പാര്‍ട്ടി നേതാക്കളടക്കം വിമര്‍ശിച്ചിരുന്നു. ഇതിന് പുറമേ കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതും അനുചിതമായി.

തിരുവനന്തപുരത്തിന് പുറമേ തൃശൂരിലും ജില്ല സമ്മേളനത്തിനോട് അനുബന്ധിച്ച്‌ തിരുവാതിരയുണ്ടായിരുന്നു. തിരുവനന്തപുരത്ത് പരിപാടി വിവാദമായതിന് പിന്നാലെയാണ് തൃശൂരില്‍ തിരുവാതിര സംഘടിപ്പിച്ചത്. എന്നാല്‍ അവിടെ മാപ്പ് പറയാന്‍ നേതൃത്വം തയ്യാറായില്ല, പകരം പരിപാടിയെ ന്യായീകരിക്കുകയും ചെയ്തു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വര്‍ഗ്ഗീസ് പ്രതികരിച്ചത്. 80 പേര്‍ മാത്രമാണ് പങ്കെടുത്തത്, അതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു.

തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണം ലംഘിച്ച്‌ തിരുവാതിര സംഘടിപ്പിച്ചതിന് 450ലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

Top