പരസ്പരം ചോര ഒഴുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍, ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.എം

RSS-CPM

കണ്ണൂര്‍: അണികള്‍ പരസ്പരം കടിച്ചുകീറുന്ന പാനൂരില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി എത്തിയത് വിവാദമാകുന്നു. പാനൂര്‍ ലോക്കല്‍ സെക്രട്ടറി എന്നു പറഞ്ഞാല്‍ സി.പി.എമ്മിനെ സംബന്ധിച്ച് അതി പ്രാധാന്യമുള്ള ഘടകമാണ്. മൃഗീയ മേധാവിത്വം മാത്രമല്ല, രക്തസാക്ഷികളാല്‍ ‘സമ്പന്നമാണ് ‘ ഈ പ്രദേശം സി.പി.എമ്മിന്.

ആര്‍.എസ്.എസ് സേവന വിഭാഗമായ സേവാഭാരതിയുടെ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി പ്രേമന്‍ പങ്കെടുത്തത്. ഇത് പാര്‍ട്ടിക്കകത്ത് വലിയ കലാപത്തിനാണ് ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി പാനൂര്‍ മേഖലയില്‍ സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. പലര്‍ക്കും ഗുരുതര പരുക്കുകളാണ്. പരിക്കേറ്റവരില്‍ പലരും പഴയ സ്ഥിതിയിലേക്ക് വരാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്. ഇതിനിടയിലാണ് സിപിഎം നേതാവ് ബിജെപിയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത്. കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ചയായ കണ്ണൂരിന്റെ പുതിയ ഈ കൊല്ലാതെ കൊല്ലുന്ന രീതി നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.

ഏതാനും വര്‍ഷം മുമ്പ് പാനൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ത്തിരുന്നു. ഇതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിന് അന്നു പഞ്ചായത്ത് അംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.

Top