പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധം ; കൊ​ല​വി​ളി പ്ര​സം​ഗം നി​ഷേ​ധി​ച്ച്‌ മുസ്തഫ

മഞ്ചേശ്വരം: പെരിയ ഇരട്ടക്കൊലയ്ക്ക് മുന്‍പ് കൊലവിളി പ്രസംഗം നടത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി. മുസ്തഫ രംഗത്ത്.

തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും മുസ്തഫ പറഞ്ഞു.

പീതാംബരനേയും സുരേന്ദ്രനേയും ആക്രമിച്ചത് തങ്ങള്‍ ക്ഷമിക്കുന്നുവെന്നാണ് പറഞ്ഞതെന്നും മുസ്തഫ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനു മുമ്പ് മുസ്തഫ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കോണ്‍ഗ്രസുകാരെ വെച്ചേക്കില്ല.ക്ഷമ നശിച്ചാല്‍ സിപിഐഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്ന് മുസ്തഫ പ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.

ജനുവരി ഏഴിന് കല്യോട്ടെ സിപിഐഎം പരിപാടിയിലായിരുന്നു കൊലവിളി പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ സിപിഐഎം അനുഭാവികളുടെ ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്.

‘പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഐഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും” മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.

കേസെടുത്താലും പ്രതികളെ പിടിച്ചില്ലെങ്കിലും സിപിഎമ്മിന്റെ രീതിയും സ്വഭാവവും ഇങ്ങനെയാക്കെയാണെന്ന് പറഞ്ഞു കൊടുക്കണമെന്നും ഞങ്ങള്‍ ഗാന്ധിയന്‍മാരല്ല. നിങ്ങളാണ് ഗാന്ധിയന്‍മാര്‍. ഈ ആക്രോശവും കോപ്രായയവുമെല്ലാം എന്തെിനുവേണ്ടിയാണെന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിച്ചു .

പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നതോടെ മുസ്തഫയെ അറസ്റ്റ് ചെയ്യണമെന്നും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നു അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Top