ഇതു താന്‍ടാ പൊലീസ്, സി.പി.എം നേതാവിന് നല്‍കിയ മറുപടി വൈറല്‍ !

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നടപടിയെടുത്ത കളമശേരി എസ്.ഐയെ സിപിഎം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ വൈറലാകുന്നു. മനോരമ ന്യൂസാണ് ശബ്ദരേഖ പുറത്ത് വിട്ടത്.

സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് എസ്.ഐ.അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്. സക്കീര്‍ ഹുസൈന്‍ എസ്.ഐയെ വിരട്ടുന്ന ഫോണ്‍സംഭാഷണമാണ് പുറത്ത് വന്നത്.

ഓഡിയോ സംഭാഷണം ഇങ്ങനെ

എനിക്ക് അങ്ങനെ ഒരു നിലപാടില്ല. ഞാന്‍ നേരെ വാ നേരേ പോ എന്ന നിലയില്‍ ഇടപെടുന്ന ആളാണ്. ഒരു പാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. കളമശേരി ആരുടേതാണെങ്കിലും എനിക്കൊരു പ്രശ്‌നവുമില്ല. എനിക്ക് എല്ലാ വിദ്യാര്‍ഥികളും ഒരുപോലെയാണ്. നിലപാട് നോക്കി ജോലി ചെയ്യാന്‍ എനിക്കാവില്ല എന്ന് എസ്‌ഐ. ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടല്ല കളമശേരിയില്‍ വന്നിരിക്കുന്നത്. ഇതില്‍ കൂടുതല്‍ മാന്യമായി എങ്ങനെയാണ് പെരുമാറേണ്ടത്. നിങ്ങളുടെ ചുമതലയുള്ള പയ്യനെ ഞാന്‍ അമിനിറ്റി സെന്ററില്‍ കൊണ്ടാക്കിയെന്നും എസ്‌ഐ പറയുന്നു.

പ്രവര്‍ത്തകരോട് മാന്യമായി പെരുമാറണം. കളമശേരിയില്‍ നിങ്ങള്‍ മാത്രമല്ല, ഇതിനു മുമ്പു പലരും എസ്‌ഐ ആയി വന്നിട്ടുണ്ട് എന്നായി സക്കിര്‍ ഹുസൈന്‍.

എസ്‌ഐ: വന്നിട്ടുണ്ട്. അതാണ് വ്യത്യാസം. ഇവിടെ ചത്തു കിടന്നാലും പിള്ളാരെ തല്ലാന്‍ സമ്മതിക്കില്ല. യൂണിഫോമിട്ടാല്‍ ചാകാനും തയാറായാണ് വന്നിരിക്കുന്നത്. ഞാന്‍ ഏറ്റവും മാന്യമായാണ് നിങ്ങളോട് സംസാരിച്ചത്. നിങ്ങള്‍ എന്താണെന്നു വച്ചാല്‍ചെയ്‌തോളു. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല.

സക്കിര്‍ ഹുസൈന്‍: ചൂടായിട്ടു കാര്യമില്ല. പലരോടും ചൂടായി സംസാരിക്കുന്നത് അറിയാം. രാഷ്ട്രീയ പ്രവര്‍ത്തകരെ തനിക്കു പുച്ഛമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതല്ലേ.. അവരൊന്നും ഇങ്ങനെയല്ല സംസാരിക്കുന്നത്. തനിക്കെന്താ കൊമ്പുണ്ടോ?

എനിക്കു കൊമ്പില്ല, നിങ്ങള്‍ക്കു കൊമ്പുണ്ടെങ്കില്‍ ചെയ്യ്. ടെസ്റ്റെഴുതി പാസായതാണ്. അതുകൊണ്ട് നല്ല ധൈര്യമുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല എസ്‌ഐ പറയുന്നു.

Top