വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് പി.മോഹനന്‍

കോഴിക്കോട് : വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. യുഎപിഎ ചുമത്തുന്നതില്‍ ആലോചനയും അവധാനതയും വേണമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടി ബന്ധമുള്ള കുടുംബങ്ങളാണ്, എന്നാല്‍ മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് സൂചനയില്ല. യുഎപിഎ ചുമത്തിയതിനെക്കുറിച്ച് സമഗ്രഅന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവര്‍ അടക്കമുള്ളവര്‍ പോലീസ് നടപടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാരിന്റെ കിരാതമുഖം വെളിവാക്കുന്നതാണെന്ന് അറസ്റ്റെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം ഭരണകൂട ഭീകരതയാണു തങ്ങളോടു കാണിക്കുന്നതെന്നും തങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്നും കോഴിക്കോട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

തങ്ങളുടെ കൈയില്‍നിന്നു ലഘുലേഖകളൊന്നും പോലീസ് പിടിച്ചെടുത്തിട്ടില്ല. സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന തന്നെ പോലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനില്‍ വച്ചു തന്നെ പോലീസ് മര്‍ദ്ദിച്ചെന്നും താഹ ആരോപിച്ചു. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്നും അലന്‍ ഷുഹൈബ് അറിയിച്ചു.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, ജേണലിസം വിദ്യാര്‍ഥി താഹ ഫസല്‍ എന്നിവരെയാണു ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ലഘുലേഖകള്‍ വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇവര്‍ക്കെതിരേ യുഎപിഎ കുറ്റവും ചുമത്തി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്എഫ്‌ഐ അംഗമാണ്. താഹ സിപിഎം പാറമ്മല്‍ ബ്രാഞ്ച് അംഗവും.

Top