കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മമതയുടെ നീക്കത്തിനെതിരെ സിപിഎം രംഗത്ത്

കൊല്‍ക്കത്ത: കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മമത ബാനര്‍ജിയുടെ നീക്കത്തിനെതിരെ സിപിഎം രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരുകളും കേന്ദ്ര നീക്കങ്ങളുടെ ഇരയാണ്. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസിനേയും വിളിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. യോഗം രാഷ്ട്രീയ സഖ്യത്തിന് വേദിയാക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിലാണ് മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു ശേഷം മമത ബാനര്‍ജി ദേശീയ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു.

ഭിന്നത രൂക്ഷമായപ്പോള്‍ ദില്ലിയിലെത്തിയ മമതയെ കാണാന്‍ സോണിയ ഗാന്ധി കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് സ്വന്തം വഴി തേടാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പറഞ്ഞത്. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയക്കുള്ള നീക്കം തുടങ്ങിയെന്നും മമത അറിയിച്ചിരുന്നു. ചന്ദ്രശേഖര റാവു, എം കെ സ്റ്റാലിന്‍ എന്നിവരുമായി മമത സംസാരിച്ചിരുന്നു. ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞടുപ്പില്‍ 60 ശതമാനം വോട്ട് നേടിയത് മമതയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

അഖിലേഷ് യാദവിനായി മമത പ്രചാരണത്തിനെത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്. യുപിയിലെ ഫലം വന്നുകഴിഞ്ഞേ മമതയുടെ നീക്കം വിജയിക്കുമോ എന്നറിയാനാവു. എന്നാല്‍ ഗോവയില്‍ തൃണമൂല്‍ നടത്തിയ നീക്കം ജനം തള്ളിയെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

Top