തൃണമൂലിന് ആര്‍എസ്എസുമായി ബന്ധം; പശ്ചിമ ബംഗാളില്‍ സഖ്യത്തിനില്ലെന്ന് സിപിഎം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം. ആര്‍എസ്എസിന്റെ അടുപ്പക്കാരായ തൃണമൂലുമായി സഖ്യം സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ തൃണമൂലിനോടും ബിജെപിയോടും ഒരുപോലെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയെ രാജ്യത്ത് അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ വിശാല പ്രതിപക്ഷ താത്പര്യം മുന്‍നിര്‍ത്തി മുന്നോട്ട് പോവുകയാണ് ഇന്ത്യ മുന്നണി. ഈ മുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍. എന്നാല്‍ ഓരോ സംസ്ഥാനത്തും നിക്ഷിപ്ത താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നത്. ഇതാണ് ബംഗാളിലും സംഭവിക്കുന്നത്.

അതിനിടെ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഇതുവരെ സസ്‌പെന്‍ഷനിലായ എംപിമാരോട് ദില്ലിയില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യ മുന്നണി. പാര്‍ലമെന്റില്‍ യോജിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ആലോചന. അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് സഭയ്ക്ക് പുറത്ത് ശക്തമായി പ്രതിഷേധിക്കും. സഭ സമ്മേളനം കഴിഞ്ഞാല്‍ തുടര്‍സമരങ്ങള്‍ ആലോചിക്കും. ഇന്നത്തെ ഇന്ത്യ മുന്നണി യോഗത്തില്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. ഇതുവരെ ലോക്‌സഭയിലും രാജ്യസഭയിലുമായി 92 എംപിമാരാണ് സസ്‌പെന്‍ഷനിലായത്. ഇതില്‍ 78 പേരെ ഇന്നലെയാണ് സസ്‌പെന്റ് ചെയ്തത്. പാര്‍ലമെന്റിലെ സുരക്ഷ വീഴ്ചയില്‍ ഇന്ന് ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി മനീഷ് തിവാരി അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top