മട്ടന്നൂർ : അര നൂറ്റാണ്ടോളം കൈവശം വച്ച വാർഡിലെ കുത്തക തകർന്നതിനു കോൺഗ്രസുകാരനായ വാർഡ് അംഗത്തിനെതിരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ കയ്യേറ്റം. ജീവൻ രക്ഷിക്കാൻ സമീപത്തെ വീടിനുള്ളിൽ അഭയം പ്രാപിച്ചപ്പോൾ കാർ അടിച്ചു തകർത്തു. കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽനിന്നു ജയിച്ച കോൺഗ്രസിന്റെ സി.മനോഹരനെ മർദിക്കുകയും കാർ അടിച്ചു തകർക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പു ഫലം വന്ന 16നു വൈകിട്ടായിരുന്നു സംഭവം. പൊലീസ് കേസെടുക്കുകയും നാലു പ്രതികൾ അറസ്റ്റിലാവുകയും ചെയ്തിരുന്നെങ്കിലും ദൃശ്യം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭീകരത പുറത്തറിഞ്ഞത്. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ കൊലപാതകശ്രമമാണു നടന്നതെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തതോടെ അറസ്റ്റിലായവർ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി.