കത്തുവിവാദം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി സംഘര്‍ഷം

തിരുവനന്തപുരം: കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം-ബിജെപി സംഘർഷം. ഭരണപ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും നടന്നു. ഇതിനിടെ സിപിഎം കൗൺസിലറും കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ എസ് സലീമിനെ ബിജെപി കൗൺസിലർമാരും പ്രവർത്തകരും ഓഫീസിനുള്ളിൽ പൂട്ടിയിട്ടു.

രാവിലെ കത്തു വിവാദത്തിൽ മേയർക്കെതിരെ രാവിലെ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. ഇതിനിടെ ഒരു ഗ്രിൽ പൂട്ടിയിട്ടു. ഇതു തുറക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ തുറക്കാൻ തയ്യാറായില്ല. തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞു.

അതിനിടെ ബിജെപി-സിപിഎം കൗൺസിലർമാർ തമ്മിൽ അസഭ്യവർഷവും കയ്യാങ്കളിയും അരങ്ങേറുകയായിരുന്നു. വനിതാ കൗൺസിലർമാർ അടക്കം പോർവിളിയും കയ്യേറ്റവും നടത്തി. സംഘർഷത്തിനിടെ പൊലീസ് ബലംപ്രയോ​ഗിച്ച് സലിമിന്റെ ഓഫീസിന്റെ പൂട്ട് തുറന്നു. എന്നാൽ ബിജെപി കൗൺസിലർമാർ മുറിക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.

സംഘർഷത്തിനിടെ ഒരു ബിജെപി കൗൺസിലർക്ക് പരിക്കേറ്റു. കയ്യാങ്കളിക്കിടെ വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തതായി സിപിഎമ്മും ആരോപിച്ചു. കത്തുവിവാദത്തിൽ ആരോപണവിധേയയായ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

Top