സിപിഎമ്മും ബിജെപിയും ഒത്തുകളിയ്ക്കുന്നു; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ ബിജെപിയും സിപിഎമ്മും ഒത്ത് കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ അന്വേഷണം നിലച്ചു, ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതി 20 തവണ സമയം നീട്ടി ചോദിച്ചതിലും ഒത്തുകളിയുണ്ടെന്നും ചെന്നിത്ത പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് മിണ്ടാട്ടമില്ലെന്നും ചെന്നിത്തല പരിഹസിച്ചു. കേരളത്തിലെ മുസ്ലീങ്ങളെ ഭീകരവാദികളായി സിപിഎം ചിത്രീകരിക്കുകയാണ്, ഇതും സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ബിജെപിയെ വളര്‍ത്താനുള്ള നിലപാടാണ് സിപിഎം ശബരിമലയില്‍ സ്വീകരിച്ചത്. പിണറായി-മോദി അന്തര്‍ധാര മനസിലാക്കാന്‍ പാഴൂര്‍ പടി വരെ പോകേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്ര ബജറ്റിനെയും സംസ്ഥാന പ്രതിപക്ഷ നേതാവ് നിശിതമായി വിമര്‍ശിച്ചു. രാജ്യത്തെ വിറ്റു തുലയ്ക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും എല്‍ഐസി പോലും കുത്തകകള്‍ക്ക് തീറെഴുതുകയാണെന്നും പറഞ്ഞ ചെന്നിത്തല സംസ്ഥാന ബജറ്റിന്റെ തനിപകര്‍പ്പാണ് കേന്ദ്ര ബജറ്റെന്നും രണ്ടിലും പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Top