സിപിഎം–ബിജെപി കൂട്ടുകെട്ട് സജീവം രമേശ് ചെന്നിത്തല

കോഴിക്കോട്: ശബരിമല വിഷയത്തിൽ പ്രതികരിക്കാൻ സിപിഎമ്മും ബിജെപിയും തയാറാകാത്തത് അവരുടെ പുതിയ കൂട്ടുകെട്ടിനു തടസ്സമാകുമെന്നു പേടിച്ചിട്ടാണെന്ന് രമേശ് ചെന്നിത്തല.  മതസ്പർധ ഉണ്ടാക്കാനാണു സിപിഎം ശ്രമം.ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാൻ പച്ചയ്ക്കു വർഗീയത പറയുന്നു. ഇത് ആപൽക്കരമായ പ്രവണതയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഐശ്വര്യ കേരളയാത്രയ്ക്കു തിരുവമ്പാടിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണെന്നും, കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുളള  അന്തർധാര സജീവമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാർട്ടിക്കാരെ സർക്കാർ സർവീസിൽ തിരുകിക്കയറ്റാൻ നടത്തുന്ന നീക്കം തൊഴിൽരഹിതരായ ചെറുപ്പക്കാരോടുള്ള വഞ്ചനയാണെന്നും ചെറുപ്പക്കാരെ വെല്ലുവിളിക്കുന്ന നീക്കത്തിൽ നിന്നു സർക്കാർ പിന്തിരിയണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

വയനാട്ടിലെ പര്യടനം പൂർത്തിയാക്കി ഐശ്വര്യ കേരളയാത്ര കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.ജില്ലയിലെ പര്യടനം ഇന്നു പൂർത്തിയാകും.

Top