മുഖ്യമന്ത്രിയുടെ വീഴ്ച മറയ്ക്കാന്‍ മുരളീധരനെ സിപിഎം ആക്രമിക്കുന്നു; കെ സുരേന്ദ്രന്‍

കോഴിക്കോട്: കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുകയും രോഗവ്യാപനം തടയുന്നതില്‍ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാന്‍ കേന്ദ്ര മന്ത്രി വി.മുരളീധരനെ സിപിഎം ആക്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് പ്രവര്‍ത്തിച്ചതിനെ ചോദ്യം ചെയ്തതിനാണ് സിപിഎം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ കേരളം ലോക റെക്കോഡിലെത്തി നില്‍ക്കുമ്പോള്‍ വിഷയം വഴിമാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം. കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വെറും പി ആര്‍ തള്ള് മാത്രമായിരുന്നു. വി മുരളീധരനെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാര്‍ട്ടി കോട്ടയില്‍ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരന്‍. മെയ് രണ്ട് കഴിഞ്ഞാല്‍ ഇന്ത്യാ ഭൂപടത്തില്‍ നിന്നും തന്നെ പുറന്തള്ളപ്പെടാനിരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപാമ്പാണ്. മുരളീധരനെ വേട്ടയാടാന്‍ സിപിഎമ്മിനെ ബിജെപി അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top