കളക്ടറുടെ താക്കീത് കിട്ടിയ എന്‍.കെ പ്രേമചന്ദ്രന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം

കൊല്ലം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള വിവാദ പ്രസംഗിച്ചതിന് കളക്ടറുടെ താക്കീത് കിട്ടിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം. ഇനി ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു.

സിപിഎം സംസ്ഥാന സമിതി അംഗം കെ വരദരാജനാണ് എന്‍കെ പ്രേമചന്ദ്രനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ പോലെ മുസ്ലീം പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ വിവാദ പ്രസംഗം.

അതേസമയം പരാതിയിന്‍മേലുള്ള തന്റെ വിശദീകരണം അംഗീകരിക്കുക മാത്രമാണ് കളക്ടര്‍ ചെയ്തതെന്നാണ് പ്രേമചന്ദ്രന്റെ നിലപാട്. ഭക്ഷണപ്പൊതി വിതരണത്തില്‍ ചട്ടലംഘനമുണ്ടെന്ന യുഡിഎഫ് പരാതിയില്‍ സിപിഎം ഇന്ന് കളക്ടര്‍ക്ക് വിശദീകരണം നല്‍കും.

എന്നാല്‍ ഭക്ഷണപ്പൊതി വിതരണം ചട്ടലംഘനമായി കാണിച്ച് പരാതി നല്‍കിയതില്‍ യുഡിഎഫിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. എതിര്‍ഭാഗം സാമൂഹ്യമാധ്യമങ്ങള്‍ വഴി ഈ വിഷയം അനുകൂലമാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നും യുഡിഎഫ് കോര്‍കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

Top