കണ്ണട വിവാദം; ആഢംബര ജീവിതം കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ചേര്‍ന്നതല്ലെന്ന്‌ സിപിഎം

cpm

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും കണ്ണട വിവാദവും മന്ത്രി തോമസ് ഐസക്കിന്റെ ചികിത്സാ വിവാദവും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ചെലവുചുരുക്കി മാതൃകയാകണമെന്ന് സിപിഎം ജനപ്രതിനിധികള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം. എംഎല്‍എമാരും, എംപിമാരും, മന്ത്രിമാരുമെല്ലാം ചെലവുചുരുക്കി വിവാദമൊഴിവാക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

അനാവശ്യമായ ചെലവുകള്‍ എഴുതിയെടുത്ത് ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തരുതെന്നും, വിവരാവകാശ നിയമപ്രകാരം എല്ലാ കാര്യങ്ങളും മാധ്യമങ്ങളിലൂടെ ജനം അറിയുന്നുണ്ടെന്നും, ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണെന്നും, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടി തെരഞ്ഞെടുപ്പുകളില്‍ കാര്യമായ ദോഷം ചെയ്യുമെന്നും സിപിഎം ചൂണ്ടിക്കാട്ടി.

മാത്രമല്ല, പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനത്തിന് വിരുദ്ധമായുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ ആഢംബര ജീവിതം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാണെന്നും സിപിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മന്ത്രി കെ കെ ശൈലജ ടീച്ചറും, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും സര്‍ക്കാര്‍ ചിലവില്‍ വിലകൂടിയ കണ്ണട വാങ്ങിയെന്നതാണ് വിവാദത്തിന് വഴിവെച്ചത്. മന്ത്രി തോമസ് ഐസക്ക് ആകട്ടെ ആയുര്‍വേദ ചികിത്സയ്ക്ക് അനാവശ്യമായി പണം ചെലവഴിച്ചെന്നുമാണ് ആരോപണം.

Top