മതം മാറി വിവാഹം; ഡിവൈഎഫ്ഐ നേതാവിനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നു

കോഴിക്കോട്: കോടഞ്ചേരിയില്‍ മതം മാറി വിവാഹം കഴിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നു. ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിനെതിരെയാണ് നടപടി. മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഷിജിന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജ്യോല്‍സ്‌നയെ വിവാഹം കഴിക്കാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുടെ സാഹചര്യത്തിലാണ് നീക്കം.

പ്രദേശത്തെ മതസൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാവുകയും മതസ്പര്‍ദ്ധയ്ക്ക് കാരണമാവുകയും ചെയ്‌തെന്ന കാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഗം ജോര്‍ജ് എം. തോമസ് പറഞ്ഞു. ബുധനാഴ്ച കോടഞ്ചേരിയില്‍ സിപിഎം വിശദീകരണ യോഗം നടത്തുന്നുണ്ട്.

അതേസമയം, പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടഞ്ചേരിയിലെ സാഹചര്യങ്ങള്‍ പരിശോധിച്ചശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

ലൗ ജിഹാദ് എന്ന പരാമര്‍ശം തെറ്റാണെന്നും ഷിജിനും ജ്യോല്‍സ്‌നയും പറഞ്ഞു. ജ്യോല്‍സ്‌നയുടെ വീട്ടില്‍ എതിര്‍പ്പുള്ളതിനാലാണ് വീടുവിട്ടിറങ്ങിയത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മത സാമുദായിക സംഘടനകളുടെ ഭീഷണി ഉള്ളതിനാല്‍ തല്‍ക്കാലം മറ്റൊരിടത്തേക്ക് മാറുകയാണെന്നും ഇരുവരും പറഞ്ഞു.

പോലീസിനെതിരെയും ഇരുവരും ആരോപണം ഉന്നയിക്കുന്നുണ്ട്. ജ്യോല്‍സ്‌നയെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ കോടതിക്ക് അകത്തുവെച്ചുപോലും പോലീസ് നിര്‍ബന്ധിച്ചെന്നും ഇവര്‍ പറയുന്നു.

Top