ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഇടപെടില്ല, തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വം

sitaram yechoori

ന്യൂഡല്‍ഹി:ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഇടപെടില്ലെന്നു സിപിഎം കേന്ദ്ര നേതൃത്വം.

ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യെച്ചൂരിയുടെ പരാമര്‍ശം.

28, 29 തിയതികളില്‍ സിപിഎം സമിതി യോഗങ്ങള്‍ ചേരുന്നുണ്ട്. ഇതില്‍ തോമസ് ചാണ്ടി വിഷയം ചര്‍ച്ചയായേക്കുമെന്നാണു സൂചന.

അതേസമയം, ചാണ്ടിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ ഭൂമി കൈയേറ്റം നടന്നെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുകയാണ്.

ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചശേഷം തോമസ് ചാണ്ടിയുടെ മന്ത്രിപദത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന സിപിഎമ്മിലെ ധാരണയെ തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ മൗനമെന്നാണു സൂചന.

മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ ബോധ്യമായാല്‍ അദ്ദേഹത്തെ സംരക്ഷിക്കേണ്ടതില്ലെന്നാണു സിപിഎം നിലപാട്. എന്നാല്‍, നിരപരാധിയെങ്കില്‍ സംരക്ഷിക്കണമെന്നും അന്തിമ റിപ്പോര്‍ട്ട് വരുന്നതു വരെ രാജി ആവശ്യപ്പെടരുതെന്നുമായിരുന്നു പാര്‍ട്ടിയുടെ പൊതുനിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോര്‍ട്ട് വരുന്നതു വരെ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിനു മുതിരേണ്ടതില്ലെന്ന ധാരണയില്‍ എത്തിയത്.

Top