ഇസ്രയേല്‍-ഹമാസ് സംഘർഷം; മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതായി സിപിജെ

സ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ മാധ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസിറ്റ്‌സിന്റെ പ്രസിഡന്റ് ജോഡി ഗിന്‍സ്‌ബെര്‍ഗ്. പ്രസ് ചിഹ്നങ്ങളും ഉപകരണങ്ങളുമുണ്ടായിട്ടും ഗാസയില്‍ നിരവധി മാധ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ജോഡി ചൂണ്ടിക്കാണിച്ചു. നാഷണല്‍ പബ്ലിക്ക് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോഡി ഇക്കാര്യം വ്യക്തമാക്കിയത്.ഗാസയിലെ മിക്ക പ്രദേശങ്ങളിലും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും യുഎന്‍ വ്യക്തമാക്കി. തെക്കന്‍ ഗാസയില്‍ ഡിസംബര്‍ 18-ന് ആശയവിനിമയ സംവിധാനങ്ങള്‍ ഭാഗികമായി പുനക്രമീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് ദിവസമായി പ്രതിസന്ധി തുടരുകയാണ്.

തെക്കന്‍ ഗാസയില്‍ കുട്ടികളുടെ അതിജീവനത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് ജലക്ഷാമമെന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍ പറഞ്ഞു. വെള്ളമില്ലാതെ നിരവധി കുട്ടികള്‍ മരണപ്പെടാനും രോഗങ്ങളുണ്ടാകാനുമുള്ള സാധ്യതയുണ്ട്. സുരക്ഷിതമല്ലാത്ത സ്രോതസുകളില്‍ നിന്നുള്ള വെള്ളമാണ് കുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് പേര്‍ പലായനം ചെയ്ത റാഫയില്‍ ശുചീകരണ സംവിധാനങ്ങള്‍ ദുഷ്‌കരമായ സാഹചര്യത്തിലാണ്. റാഫയില്‍ നിന്ന് പലായനം ചെയ്തവരില്‍ പകുതിയോളം കുട്ടികളാണെന്നാണ് കരുതപ്പെടുന്നത്, കാതറിന്‍ കൂട്ടിച്ചേര്‍ത്തു.

‘മാധ്യമപ്രവര്‍ത്തകര്‍ സാധാരണ മനുഷ്യരാണ്. യുദ്ധങ്ങള്‍ സാധാരണ മനുഷ്യരെ ലക്ഷ്യംവച്ചുള്ളതാകരുത്. ലക്ഷ്യംവച്ചുള്ള കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ മരണങ്ങള്‍ അന്വേഷിക്കാനും, പ്രത്യേകിച്ച് കൊലപാതകങ്ങളാണോയെന്ന് കണ്ടെത്താനും ഞങ്ങള്‍ക്കാകും,’ ജോഡി കൂട്ടിച്ചേര്‍ത്തു.സിപിജെയുടെ കണക്കുപ്രകാരം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 68 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 61 പലസ്തീനികളും നാല് ഇസ്രയേലികളും മൂന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

Top