തിരുവനന്തപരത്ത് പന്ന്യന്‍,തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ; സിപിഐയില്‍ സീറ്റ് ധാരണ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സി.പി.ഐ. സ്ഥാനാര്‍ഥികളില്‍ ധാരണയായതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് മുന്‍ എം.പി. കൂടിയായ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് സൂചന. തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയ്ക്കും മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍കുമാറും സാധ്യതാ പട്ടികയിലുണ്ട്.ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.ഐ. ദേശീയ നേതൃയോഗത്തിലാണ് ധാരണയുണ്ടായത്. സംസ്ഥാന കൗണ്‍സിലില്‍ അന്തിമതീരുമാനം ഉണ്ടായേക്കും.

2004-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് നേരത്തെ എം.പിയായത്. സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃശ്ശൂരില്‍ മുന്‍ മന്ത്രികൂടിയായ വി.എസ്. സുനില്‍കുമാര്‍ എത്തുന്നതോടെ മത്സരം കനക്കും. വി.എസ്. സുനില്‍ കുമാര്‍ തൃശ്ശൂരില്‍നിന്നും കൈപ്പമംഗലത്തുനിന്നും പഴയ ചേര്‍പ്പ് നിയമസഭാ മണ്ഡലത്തില്‍നിന്നും എം.എല്‍.എയായിട്ടുണ്ട്.. സിറ്റിങ് എം.പിയായ ടി.എന്‍. പ്രതാപന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെത്തും. മുന്‍ രാജ്യസഭാ എം.പി. കൂടിയായ നടന്‍ സുരേഷ് ഗോപി ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

നിലവില്‍ രാഹുല്‍ഗാന്ധിയാണ് വയനാട് എം.പി. ബി.ജെ.പിക്കെതിരെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുല്‍ഗാന്ധി അവര്‍ക്ക് ശക്തിയില്ലാത്ത വയനാട്ടില്‍ വന്ന് മത്സരിക്കുന്നതിനെതിരെ സി.പി.ഐ. നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ദേശീയ നേതാവിനെത്തന്നെ മത്സരിപ്പിക്കാന്‍ സി.പി.ഐ. ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ ആനി രാജയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഇന്ത്യ മുന്നണിക്കും നിര്‍ണായകമാകും.

സി.പി.ഐയുടെ യുവജനവിഭാഗത്തിന്റെ നേതാവാണ് സി.എ. അരുണ്‍ കുമാര്‍. നിലവില്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമാണ്. സംവരണമണ്ഡലമായ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാന്‍ യുവനേതാവിനെ ഇറക്കാനാണ് നിലവില്‍ സി.പി.ഐയില്‍ ധാരണ.

Top