‘തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്‌സാലോജികിനെതിരായ ആരോപണം’; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്‌സാലോജികിനെതിരായ ആരോപണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പിന്നില്‍ ഗൂഢാലോചനയും തിരക്കഥയുമുണ്ട്. മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനാണ് ശ്രമം. പല തവണ ചര്‍ച്ച ചെയ്തതാണ് ഇത്. ഡല്‍ഹി സമരം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ ആകര്‍ഷിച്ചു. കോണ്‍ഗ്രസിന്റെ പാപ്പരത്തം തുറന്നു കാട്ടാനായി എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് കമ്പനികള്‍ തമ്മിലുള്ള കാര്യമാണ് ഇത്. മുഖ്യമന്ത്രിയിലേക്ക് ഇത് എത്തിക്കാന്‍ ബിജെപി ശ്രമം നടത്തുന്നു. ഹൈക്കോടതിയില്‍ അന്വേഷണം സംബന്ധിച്ച കേസ് നടക്കുകയാണ്. ഇതിനിടയിലാണ് ഷോണ്‍ ജോര്‍ജിന്റെ പരാതി. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇവര്‍ ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണം പ്രഖാപിക്കുന്നത്. വാര്‍ത്ത സൃഷ്ടിക്കാനുള്ള രാഷ്ട്രീയമായ ശ്രമമാണിത്. ഇതിന് പിന്നില്‍ ഗൂഢാലോചനയും തിരക്കഥയും ഉണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇത് കൂടും. ഇനിയും കഥകളുണ്ടാകും. ഇതിനെ നേരിട്ട് മുന്നോട്ട് പോകും. കെ.എസ്.ഐ.ഡി.സിക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം സര്‍ക്കാരിന് അറിയേണ്ടതില്ല.

തെരഞ്ഞെടുപ്പ് അജണ്ടയായാണ് യുഡിഎഫും ബിജെപിയും കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ ഉള്‍ഭയം കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പി കാലുമാറ്റുന്നത്. ഈ സാഹചര്യത്തിലാണ് എന്‍.കെ.പ്രേമചന്ദ്രന്റെ വിരുന്ന്. മുഖ്യമന്ത്രി ക്രിസ്മസ് വരുന്നിന് വിളിച്ചപ്പോള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇത് ഏത് സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ്? കെ.സി ഒഴിച്ചുള്ള അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട് എന്താണ്?.

വിദേശ സര്‍വകലാശാല പരിശോധിക്കാമെന്നാണ് ബജറ്റില്‍ പറഞ്ഞത്. സ്വകാര്യ നിക്ഷേപം പണ്ടു മുതല്‍ ഉള്ളതാണ്. സ്വകാര്യ മേഖലയെ വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി ഉപയോഗിക്കണം. രാജീവ് ഗാന്ധിയാണ് ന്യൂ എജ്യുക്കേഷന്‍ പോളിസി കൊണ്ടുവന്നത്. ഇതു തന്നെയാണ് ഇപ്പോഴത്തെ നാഷണല്‍ എജ്യുക്കേഷന്‍ പോളിസി. വിദേശ സര്‍വകലാശാലയില്‍ തുറന്ന ചര്‍ച്ച നടക്കണം. പൊതു വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. തുല്യത ഉണ്ടാക്കണം. സുതാര്യത വേണം. ഈ ഘടകങ്ങള്‍ വച്ചു കൊണ്ട് പരിശോധിക്കാമെന്നാണ് ബജറ്റില്‍ പറഞ്ഞത്. എല്ലാം സ്വകാര്യമേഖലയില്‍ മതിയെന്ന നിലപാടിന് എതിരാണ്.

വിദേശ സര്‍വകലാശാലയ്ക്ക് സി.പി.ഐ.എം എതിരാണ്. വിശദമായ ചര്‍ച്ചയാണ് വേണ്ടത്. ഗവണ്‍മെന്റ് എന്ന രീതിയില്‍ ചര്‍ച്ച ചെയ്യേണ്ടി വരും. കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട പല ഫണ്ടുകളും നഷ്ടപ്പെടുന്നു. സി.പി.ഐ.എം മുദ്രാവാക്യം ഇടതുമുന്നണിക്ക് നടപ്പാക്കാനാകുന്നതല്ല. പരിമിതിയുണ്ട്. ഈ പരിമിതിയില്‍ നിന്നുകൊണ്ട് സര്‍ക്കാരിന് എന്തു ചെയ്യാനാകും എന്നതാണ് പരിശോധിക്കുന്നത്. സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ഈ മാസം അവസാനത്തോടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top