‘ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ നിതീഷ് കുമാര്‍ കുപ്രസിദ്ധ റെക്കോര്‍ഡ് സൃഷ്ടിച്ചു’; സിപിഐഎം

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി സിപിഐഎം. ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ നിതീഷ് കുമാര്‍ കുപ്രസിദ്ധ റെക്കോര്‍ഡ് സൃഷ്ടിച്ചു. പ്രതിപക്ഷ ഐക്യത്തിന്റെ ശില്‍പിയായ നിതീഷ് കുമാര്‍ എങ്ങനെ ആറ് മാസത്തിനുള്ളില്‍ ബിജെപിക്ക് ഒപ്പമെത്തി. നിതീഷിനെ കണ്‍വീനറാക്കാത്തത് ഇന്ത്യ സഖ്യത്തിന്റെ ഭാഗ്യമെന്ന് സിപിഐഎം പറഞ്ഞു. പീപ്പിള്‍സ് ഡെമോക്രസിയിലെ എഡിറ്റോറിയലിലാണ് വിമര്‍ശനം.

നിതീഷ് കുമാര്‍ അവസരവാദി ഓപ്പറേറ്ററാണ്. ബിജെപിയുമായി കൂടുതല്‍ വിലപേശാന്‍ കണ്‍വീനര്‍ഷിപ്പ് ഉപയോഗിക്കുമായിരുന്നു. ബിജെപിയും മോദി സര്‍ക്കാരും കൂറുമാറ്റക്കാരാല്‍ നിറഞ്ഞത്. ബിഹാര്‍ ഓപ്പറേഷന്‍ ബിജെപിയുടെ ആശങ്കകളുടെയും അരക്ഷിതാവസ്ഥയുടെയും സൂചനയാണ്. ബിജെപിയുമായി സഖ്യമുണ്ടാക്കിയ മറ്റ് പ്രാദേശിക പാര്‍ട്ടികളുടെ വിധി ജെഡിയുവിനും ഉണ്ടാകും. നിതീഷിന്റ നടപടി മഹാഗത്ബന്ധന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്നും സിപിഐഎം വിമര്‍ശിച്ചു.

ബിഹാറില്‍ ബി.ജെ.പി സഖ്യത്തോടൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുന്‍പുണ്ടായിരുന്നിടത്ത് തിരിച്ചെത്തിയെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ഉണ്ടായിരുന്നയിടത്ത് തന്നെ തിരിച്ചെത്തിയെന്നും ഇനിയെങ്ങോട്ട് എന്ന ചോദ്യമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

ഒമ്പതാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. 2020ല്‍ ജെ.ഡി.യു-എന്‍.ഡി.എ സഖ്യം അധികാരത്തിലെത്തിയപ്പോള്‍ എന്‍.ഡി.എക്കൊപ്പമായിരുന്ന നിതീഷ് 2022ലാണ് ജെ.ഡി.യു-ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവയുള്‍പ്പെടുന്ന മഹാഗഡ്ബന്ധനൊപ്പം ചേരുന്നതും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതും. ഈ മഹാസഖ്യത്തെ ഉപേക്ഷിച്ചാണ് നിതീഷിന്റെ ഒടുവിലെ കൂറുമാറ്റം.

Top