നേതാക്കള്‍ ശൈലി മാറ്റണം, ജനങ്ങളോട് മാന്യമായി ഇടപെടണമെന്നും സിപിഎം റിപ്പോര്‍ട്ട്

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റ ശൈലി മാന്യമാകണമെന്ന് സിപിഎം റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നേതാക്കളുടെ നിലവിലെ പ്രവര്‍ത്തനശൈലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. കൊല്‍ക്കത്ത പ്ലീനം റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കാനായില്ലെന്നും യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പാര്‍ട്ടി നേതാക്കളുടെ നിലവിലെ പെരുമാറ്റം ജനങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കുന്നതാണെന്നും സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായി. ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും സെക്രട്ടേറിയറ്റില്‍ സംസാരിച്ച പലരും ആവശ്യപ്പെട്ടു.

മാന്യമായ പെരുമാറ്റം കൂടാതെ ജനബന്ധം മെച്ചപ്പെടുത്താനാവില്ലെന്നും സംഘടനാ തലത്തിലും പ്രവര്‍ത്തന ശൈലിയിലും വരുത്തേണ്ട മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയിലേക്ക് വിവിധ വിഭാഗങ്ങളെ മുന്‍പത്തെ പോലെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാവുന്നില്ല. നിരന്തരം ശ്രമിച്ചിട്ടും പാര്‍ട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.

ആറ് ദിവസം നീളുന്ന സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. ലോക്‌സഭാ തിരഞ്ഞെടുപ്പും അതിന് ശേഷമുണ്ടായ സാഹചര്യങ്ങളും വിലയിരുത്തി സംഘടനാതലത്തിലും പ്രവര്‍ത്തനശൈലിയിലും തിരുത്തല്‍ നടപടികളെടുക്കുക എന്നതാണ് നേതൃയോഗങ്ങളുടെ പ്രധാന ലക്ഷ്യം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും സംഘടനാ ചുമതലയുള്ള എസ്.രാമചന്ദ്രന്‍ പിള്ളയും വരുംദിവസങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും.

Top