ത്രിപുരയിൽ സിപിഎം – കോൺഗ്രസ് റാലി; പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാക ഉപയോഗിക്കും

ഡൽഹി: ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംയുക്ത റാലി നടത്താൻ സിപിഎം – കോൺഗ്രസ് ധാരണ. പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാക ഉപയോഗിച്ചായിരിക്കും സംയുക്ത റാലി. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാവും റാലി നടത്തുക. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചർച്ച പൂർത്തിയായി.

ത്രിപുര ഫെബ്രുവരി 16ന് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. സംസ്ഥാനത്തെ പ്രധാന കക്ഷിയാണ് കോൺഗ്രസ്. ത്രിപുരയിലെ തിപ്ര മോത പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎം സഖ്യത്തിനൊപ്പം നില്‍ക്കുമോയെന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം നില്‍ക്കുമെന്ന് തിപ്ര മോത പാര്‍ട്ടി പ്രത്യുദ് ദേബ് ബർമൻ പ്രതികരിച്ചിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് പ്രത്യുദ് സൂചന നല്‍കിയത് പ്രതിപക്ഷത്തിന് ആശ്വാസമാണ്. ഇതിനിടെ ത്രിപുരയില്‍ തെരഞ്ഞെുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംഘർഷം ഉണ്ടായത് വോട്ടിങിനെ ബാധിക്കുമോയെന്ന ആശങ്കയും പാര്‍ട്ടികള്‍ പങ്കുവെക്കുന്നുണ്ട്.

Top