ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നല്‍കും.സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും ഒരു പി ബി അംഗത്തെയുമാണ് സിപിഐഎം പോരിനിറക്കുന്നത്.

മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു മന്ത്രി ഉള്‍പ്പെടെ നാല് എംഎല്‍എമാരും സ്ഥാനാര്‍ത്ഥിപട്ടികയിലുണ്ട്. ആറ്റിങ്ങല്‍ വി. ജോയ്, കൊല്ലം -എം. മുകേഷ്, പത്തനംതിട്ട ഡോ. ടി.എം. തോമസ് ഐസക് എന്നിവര്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും. ആലപ്പുഴ സിറ്റിങ് എം പി എ.എം. ആരിഫും ഇടുക്കി മുന്‍ എം പി ജോയ്സ് ജോര്‍ജ്ജും മത്സരിക്കും. എറണാകുളത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാണ് വന്നത്. കെ.ജെ. ഷൈന്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി.

ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥായിരിക്കും മത്സരിക്കുക. ആലത്തൂരില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ ഇറങ്ങും. പാലക്കാട് പി ബി അംഗം എ. വിജയരാഘവന്‍ മത്സരിക്കും. പൊന്നാനിയില്‍ മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെഎസ് ഹംസയെ മത്സരിപ്പിക്കാനാണ് സിപിഐഎം തീരുമാനം. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും കോഴിക്കോട് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും മത്സരിക്കും.

വടകരയില്‍ കെ മുരളീധരനെതിരെ കെ.കെ. ശൈലജയെയാണ് സിപിഐഎം ഇറക്കുന്നത്. കണ്ണൂരിലും കാസര്‍കോടും ജില്ലാ സെക്രട്ടറിമാരായിരിക്കും മത്സരിക്കുക. കണ്ണൂരില്‍ എം.വി. ജയരാജനും കാസര്‍കോഡ് എം.വി. ബാലകൃഷ്ണനും മത്സരിക്കും. സിപിഐഎം കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടെ ഇടത് മുന്നണിയുടെ 20 സ്ഥാനാര്‍ത്ഥികളും ഔദ്യോഗിക പ്രചാരണം ആരംഭിക്കും.

Top