ടിപി അനുസ്മരണത്തില്‍ പങ്കെടുക്കുന്നതിന് സിപിഐയ്ക്ക് സിപിഎം വിലക്കെന്ന് ആര്‍.എം.പി

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സിപിഐ അടക്കമുള്ള ഘടകകക്ഷികളെ വിലക്കി സിപിഎം.പരിപാടിയില്‍ പങ്കെടുക്കാന്‍ ബിജെപി ഒഴികെയുള്ള മറ്റെല്ലാ കക്ഷികളേയും ക്ഷണിച്ചിരുന്നുവെങ്കിലും ആദ്യം വരാമെന്നേറ്റ കാനം രാജേന്ദ്രന്‍ പിന്നീട് പരിപാടിയില്‍ നിന്നും പിന്‍മാറിയെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു അറിയിച്ചു.

ജനുവരി രണ്ടിന് വടകര ഓര്‍ക്കാട്ടേരിയിലാണ് ടി.പി ഭവന്‍ ഉദ്ഘാടനം.ടി.പി ചന്ദ്രശേഖരന്റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി.പി ഭവന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു. ‘കടുത്ത സംഘര്‍ഷം ഉള്ള സമയത്ത് പോലും സിപിഐ നേതാക്കള്‍ തങ്ങളുടെ സെമിനാറുകളില്‍ പങ്കെടുത്തിരുന്നു. സിപിഎം സമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ പിന്‍മാറ്റത്തിന് കാരണമെന്നും ആര്‍എംപി ആരോപിച്ചു.

എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ജനുവരി രണ്ടിന് മറ്റൊരു പരിപാടി ഉള്ളതുകൊണ്ടാണ് ആര്‍എംപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് കാനം പ്രതികരിച്ചു. ആര്‍എംപി നേതാക്കള്‍ ക്ഷണിച്ചപ്പോള്‍ തന്നെ അസൗകര്യം അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി രണ്ടിന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന അനുസ്മരണ പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഓര്‍ക്കാട്ടേരിയില്‍ മൂന്ന് നിലകളിലായി പണിപൂര്‍ത്തിയായ ടിപി ഭവന്‍ എന്ന് പേരിട്ടിരിക്കുന്ന സ്മാരകത്തിന്റെ ഉദ്ഘാടനം ആര്‍എംപി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി മാംഗത്‌റാം പസ്ല നിര്‍വഹിക്കും. നിരവധി രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Top