പ്രധാനമന്ത്രി ഹിറ്റ്ലര്‍ക്ക് പഠിക്കുന്നു, മോദിയുടെ ഗ്യാരണ്ടി എന്നത് ഹിറ്റ്ലര്‍ സ്റ്റൈല്‍; ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിലെ റോഡ് ഷോ കൊണ്ട് ഒരു കാര്യവുമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ദയവായി മോദി മണിപ്പൂര്‍വരെ പോകണമെന്നും അദ്ദേഹം പറഞ്ഞു.മണിപ്പുര്‍ ഇന്ത്യയുടെ ഭാഗമാണ്. ഉലകംചുറ്റും വാലിബനായ മോദി, ഭൂപടമെടുത്ത് മണിപ്പുര്‍ എവിടെയാണെന്ന് നോക്കി അവിടെവരെയൊന്ന് പോകണം. വരാന്‍ വൈകിപ്പോയെന്ന് അവിടത്തെ സ്ത്രീകളോട് പറയണം. നഗ്‌നരാക്കപ്പെട്ട് നിങ്ങള്‍ തെരുവില്‍ നടന്നപ്പോള്‍ ഒരുവാക്കുപോലും പറയാഞ്ഞത് എന്റെ കുറ്റമായിപ്പോയി. അതിന് മാപ്പ് … എന്നെല്ലാം പറഞ്ഞാന്‍ മോദിയെ മാനിക്കാം. അല്ലാത്തപക്ഷം ഇതെല്ലാം വെറും നാടകമാണ്. സ്ത്രീകളുടെ മാനംകാക്കാനും അവര്‍ക്ക് ജീവിതം കൊടുക്കാനും പരാജയപ്പെട്ട പ്രധാനമന്ത്രി വെറും നാടകക്കാരനായി മാറിയെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

മാധ്യമങ്ങളെ കാണാന്‍ ഭയമുള്ള പ്രധാമന്ത്രിയ്ക്ക് എന്തിനാണ് ഇത്രയും വലിയ നാക്ക്. മോദിക്ക് കേരളത്തെ അറിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി ഹിറ്റ്ലര്‍ക്ക് പഠിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടി എന്നത് ഹിറ്റ്ലര്‍ സ്റ്റൈല്‍ ആണ്. മോദിയുടെ ഹിന്ദുത്വയ്ക്ക് യഥാര്‍ഥ ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിഷപ്പുമാര്‍ക്കെതിരെയുള്ള മന്ത്രി സജി ചെറിയാന്റെ ആരോപണവുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിമര്‍ശനങ്ങള്‍ ആകാം എന്നാല്‍ ഭാഷ പ്രധാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിഷപ്പുമാര്‍ക്ക് വിരുന്നിന് പോകാനും രാഷ്ട്രീയം പറയാനും അവകാശമുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ രാജ്യത്തിത്തിന്റെ ആഭ്യന്തര വെല്ലുവിളിയാണെന്നടക്കംപറഞ്ഞ വിചാരധാരയിയിലെ കാര്യങ്ങള്‍ മനസ്സില്‍വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Top