സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സിന് സമാപനം; കേന്ദ്ര നേതൃത്വത്തില്‍ സമഗ്രമാറ്റത്തിന് സാധ്യത

cpi

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. രാവിലെ ദേശീയ കൗണ്‍സില്‍, കണ്‍ട്രോള്‍ കമ്മിഷന്‍ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. 2.30നു കന്റോണ്‍മെന്റ് മൈതാനത്തു നിന്നു ലക്ഷം റെഡ് വോളന്റിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ആശ്രാമം മൈതാനത്തു സമാപിക്കും. തുടര്‍ന്നു പൊതുസമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്യും.

കേന്ദ്ര നേതൃത്വത്തില്‍ സമഗ്രമായ മാറ്റമാണ് കൊല്ലത്ത് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സെക്രട്ടറിയേറ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്നും 11-ായി ഉയര്‍ത്തും. ആരോഗ്യ കാരണങ്ങളാല്‍ മാറാമെന്ന് ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഢി പറഞ്ഞിട്ടുണ്ടെങ്കിലും പകരം ആളുടെ കാര്യത്തില്‍ സമവായം ആകാത്തതിനാല്‍ അദ്ദേഹം തന്നെ തുടരാനാണ് സാധ്യത. ജനറല്‍ സെക്രട്ടറി പദവിയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ സുധാകര്‍ റെഡ്ഡിക്കു തുടരണമെങ്കില്‍ ദേശീയ കൗണ്‍സിലില്‍ നാലില്‍ മൂന്നു ഭൂരിപക്ഷം വേണം. തുടരാന്‍ ആഗ്രഹിച്ചാല്‍ ഈ സാങ്കേതികത്വം തടസ്സമാകില്ല.

അതുല്‍ കുമാര്‍ അഞ്ജനോ, കെ.രാജയോ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആയേക്കും. കേരളത്തിലെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനാകാന്‍ സാധ്യതയുണ്ട്. സെക്രട്ടേറിയറ്റിലും നിര്‍വാഹകസമിതിയിലും കൗണ്‍സിലിലും പുതുമുഖങ്ങള്‍ വരും.

കേരള പ്രതിനിധികളിലും മാറ്റത്തിന് സാധ്യതയുണ്ട്. കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് 15 പേര്‍ എത്തിയേക്കും. നിലവിലെ അംഗ സംഖ്യ 14 ആണ്. സി.എന്‍. ചന്ദ്രനും, സി.എ. കുര്യനും, കെ.രാജനും ഒഴിവാകും. കെ.പി. രാജേന്ദ്രന്‍, മുല്ലക്കര രത്നാകരന്‍, പി.പ്രസാദ് എന്നിവര്‍ കൗണ്‍സിലില്‍ ഇടം പിടിച്ചേക്കും . ദേശീയ സെക്രട്ടറിയേറ്റില്‍ ഉള്ള പന്ന്യന് രവീന്ദ്രന് പകരം ബിനോയ് വിശ്വം എത്തും.

Top