സി.പി.ഐ.എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പ് പറയണം; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബദല്‍ വികസന രേഖ അംഗീകരിച്ച സി.പി.ഐ.എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ രംഗത്തും വികസന രംഗത്തും സി.പി.ഐ.എമ്മും ഇടതു മുന്നണിയും നടത്തി വന്നിരുന്ന നിഷേധ സമരങ്ങളെല്ലാം തെറ്റാണെന്ന് സമ്മതിക്കുന്നതാണ് ബദല്‍ രേഖ. ഏക കണ്ഠമായി അംഗീകരിക്കുക വഴി സി.പി.ഐ.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി നടത്തിയ അക്രമ സമരങ്ങളെ തള്ളിപ്പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ലോകബാങ്കും, ഐ.എം.എഫും, എ.ഡി.ബിയുമൊക്കെ മുതലാളിത്തത്തിന്റെ ചൂഷണ ഉപാധികളാണെന്ന് പറഞ്ഞ് എതിര്‍ക്കുകയും എ.ഡി.ബി ഉദ്യോഗസ്ഥരുടെ തലയില്‍ കരി ഓയില്‍ ഒഴിക്കുകയും കേരളത്തിന്റെ വികസന പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്തവര്‍ തന്നെയാണിപ്പോള്‍ വായ്പക്കായി അവരുടെയൊക്കെ പിന്നാലെ നടക്കുന്നത്. മുതലാളിത്തത്തോടുള്ള വിരോധമെല്ലാം അവസാനിപ്പിച്ച് കുത്തകളോട് കൂട്ടു കൂടുകയും നവലിബറല്‍ നയങ്ങളെ വാരിപ്പുണരുകയാണ് സി.പി.ഐ.എം ഇപ്പോള്‍ ചെയ്യുന്നത്. ഇത് വരെ ചെയ്തു പോയെതിനെല്ലാം മാപ്പ് പറയാനുള്ള ആര്‍ജ്ജവം പിണറായിയും സി.പി.ഐ.എമ്മും കാട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Top