ആഗോള ഭീകര സംഘടനകളുടെ പട്ടികയിൽ സിപിഐയും, പ്രതിഷേധത്തിനൊടുവില്‍ തിരുത്ത്‌

ഡൽഹി: സിപിഐയെ ആഗോള ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പിസ്. സിപിഐയുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. സിഡ്‌നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഇപി തയ്യാറാക്കിയ 202ലെ ആഗോള ഭീകരപാർട്ടികളുടെ പട്ടികയിൽ പന്ത്രണ്ടാമതായി സിപിഐ ഇടം പിടിച്ചിരുന്നു. സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് പഠന റിപ്പോർട്ടിൽ എഴുതിയതാണ് പ്രശ്‌നമായത്. അൽഖ്വയ്ദയും ലഷ്‌കർ ഇ തൊയ്ബയുമെല്ലാം സിപിഐയ്ക്ക് താഴെയായാണ് പട്ടികയിൽ ഇടംപിടിച്ചത്‌.

റിപ്പോർട്ട് കണ്ട ഇന്ത്യയിലെ സിപിഐക്കാർ അമ്പരന്നു. സിപിഐയുടെ എതിരാളികൾ ഈ റിപ്പോർട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് സിപിഐ ഐഇപിയ്ക്ക് പരാതി അയച്ചത്. തെറ്റായ റിപ്പോർട്ട് ഉടൻ പിൻവലിച്ചില്ലായെങ്കിൽ നിയമപരവും രാഷ്ട്രീയവുമായി നേരിടും എന്ന് നേതാക്കൾ അറിയിച്ചു. സത്യത്തെ അൽപ്പമെങ്കിലും മാനിക്കുന്നവർ ഇവരുടെ ഗവേഷണം കണ്ട് ചിരിക്കുമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

പറ്റിയ തെറ്റ് ഉടൻ തന്നെ ഐഇപി തിരുത്തി. 2022-ൽ 61 ആക്രമണങ്ങളിലൂടെ 39 പേരെ മാവോയിസ്റ്റുകൾ കൊല ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. 30 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാലയളവിൽ ലോകത്ത് ഏറ്റവും നാശം വിതച്ച ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റാണ്. 410 ആക്രമണങ്ങളിലൂടെ 1045 കൊലപാതകങ്ങൾ ഐഎസ് നടത്തി. ഭീകരവാദത്തിന്റെ സ്വാധീനം ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പതിമൂന്നാമതും പാകിസ്ഥാൻ ആറാമതും അഫ്ഗാനിസ്ഥാൻ ഒന്നാമതുമാണ്. അമേരിക്ക മുപ്പതാം സ്ഥാനത്തുണ്ട്.

Top