17 സീറ്റുകളില്‍ വിജയം;എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 ല്‍ അധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തല്‍. മത്സരിച്ചതില്‍ 17 സീറ്റുകളില്‍ വിജയിക്കുമെന്നും യോഗം കണക്കാക്കുന്നു.

തിരഞ്ഞെടുപ്പിന് ശേഷം ഇന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്നത്. ഇടുക്കി ഒഴികെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കണക്കുകള്‍ എക്സിക്യൂട്ടീവ് യോഗം പരിശോധിച്ചു. അതത് ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തലുകളാണ് ഇന്ന് എക്സിക്യൂട്ടീവ് പരിശോധിച്ചത്.

അപ്രതീക്ഷിതമായി ചില സീറ്റുകളില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളിലാണ് സി.പി.ഐക്ക് വിജയിക്കാനായത്. ഇത്തവണ 17 സീറ്റുകളില്‍ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. തൃശ്ശൂര്‍ സീറ്റിലെ മത്സരം കടുത്തതാണെന്നും തോല്‍വിക്ക് സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലും സി.പി.ഐക്കുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ വി.എസ്. സുനില്‍കുമാറിന് മണ്ഡലം പിടിച്ചെടുക്കാനായി. ഇത്തവണ പി. ബാലചന്ദ്രനാണ് സി.പി.ഐ. സ്ഥാനാര്‍ഥി.

മലപ്പുറത്തെ തിരൂരങ്ങാടിയില്‍ സി.പി.ഐ. അട്ടിമറി വിജയം നേടുമെന്നും എക്സിക്യൂട്ടീവ് വിലയിരുത്തുന്നു. നിയാസ് പുളിക്കലകത്താണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി. കെ.പി.എ. മജീദ് യു.ഡി.എഫിനു വേണ്ടിയും കള്ളിയത്ത് സത്താര്‍ ഹാജി എന്‍.ഡി.എയ്ക്കു വേണ്ടിയും മത്സരിക്കുന്നു. കരുനാഗപ്പള്ളിയില്‍ മത്സരം കടുത്തതാണെങ്കിലും മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നും സി.പി.ഐ. വിലയിരുത്തുന്നു.

 

Top