ലോകായുക്ത ഭേദഗതിയെ എതിര്‍ക്കാന്‍ സിപിഐ തീരുമാനം

kanam rajendran

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ശക്തമായി എതിര്‍ക്കാന്‍ സിപിഐ എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനം. യോഗത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തില്‍ പിന്തുണച്ചതിനായിരുന്നു വിമര്‍ശനം.

മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. മന്ത്രിസഭയില്‍ വിഷയം എടുക്കുമെന്നറിഞ്ഞപ്പോള്‍ പാര്‍ടി സെന്ററിനെ അറിയിച്ചെന്ന് മന്ത്രിമാര്‍ വിശദീകരിച്ചു. എന്നാല്‍ കൃത്യമായ മറുപടി പാര്‍ടി സെന്ററില്‍ നിന്ന് കിട്ടിയില്ലെന്നും ഇത് ആശയകുഴപ്പമുണ്ടാക്കിയെന്നും മന്ത്രിമാര്‍ മറുപടി നല്‍കി.

കെ റെയില്‍ പദ്ധതിക്കെതിരെയും എക്‌സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കെ റെയിലില്‍ സിപിഎം സമീപനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കല്ല് പിഴുതാല്‍ പല്ല് പോകുമെന്ന വിമര്‍ശനം ശരിയായില്ലെന്ന് വിഷയം ഉന്നയിച്ച് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരോടുള്ള സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് യുദ്ധം ചെയ്ത് പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടിലാണ് ഒടുവില്‍ യോഗം എത്തിയത്.

രവീന്ദ്രന്‍ പട്ടയത്തിനെതിരായ നടപടികള്‍ക്ക് സിപിഐ നേതൃയോഗത്തില്‍ അംഗീകാരം നല്‍കി. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനോട് വിശദീകരണം തേടാനും യോഗത്തില്‍ തീരുമാനമായി.

Top