മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല; സി.പി.എമ്മിനെ തിരുത്തി സി.പി.ഐ

തിരുവനന്തപുരം: മുസ്ലീം ലീഗ് വൈറസാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിനെ പിന്തുണച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നിലപാട് തള്ളി സിപിഐ. മതമൗലികവാദികളുമായി കൂട്ടുകൂടുന്ന വര്‍ഗീയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ് എന്നായിരുന്നു ബൃന്ദ കാരാട്ടിന്റെ പരാമര്‍ശം. മറ്റുമതങ്ങളെ അവഹേളിക്കുന്നതും ജനങ്ങളിലേക്ക് വിഷം പകരുന്നവയുമാണ് വര്‍ഗീയ പാര്‍ട്ടികള്‍ എന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡി വ്യക്തമാക്കിയത്. കേരളത്തില്‍ പാക്കിസ്ഥാനുണ്ടെന്ന അമിത്ഷായുടെ പ്രസ്താവന അര്‍ത്ഥമില്ലാത്തതാണെന്നും സുധാകര്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വര്‍ഗീയത കണ്ടെത്തുകയും സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡി അതി തള്ളിക്കളയുകയും ചെയ്തതത് ഇടതുപക്ഷ നേതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

മുസ്ലീം ലീഗിനെ കോണ്‍ഗ്രസിനെ ബാധിച്ച വൈറസെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റും വയനാടിനെ പാക്കിസ്ഥാനോടുപമിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗവും കേരളത്തില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

brinda karat

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെയുള്ള ബൃന്ദകാരാട്ടിന്റെ പ്രതികരണത്തില്‍ സി.പി.എം സംസ്ഥാന ഘടകത്തിനും അതൃപ്തിയുണ്ട്. മുസ്ലീം ലീഗില്‍ വര്‍ഗീയത ആരോപിക്കാന്‍ സംസ്ഥാന നേതൃത്വം രംഗത്ത് വരാത്തതും ഇതുകൊണ്ടാണ്.

മുസ്ലീം ലീഗിനെതിരെ ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നിലപാടിലെ സാമ്യത ആയുധമാക്കി ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫ് പ്രചരണം കൊഴുപ്പിക്കുന്നുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ കേരളത്തില്‍ ഇടതുപക്ഷത്തിനായിരുന്നു. മോദിയെ ചെറുക്കാന്‍ ഇടതുപക്ഷമാണ് നല്ലതെന്ന നിലപാടായിരുന്നു ന്യൂനപക്ഷ സംഘടനകള്‍ക്ക്. എന്നാല്‍ ഇത്തവണ മോഡിയുടെ പ്രതിയോഗിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ ന്യൂനപക്ഷങ്ങള്‍ രാഹുലിനും കോണ്‍ഗ്രസിനുമൊപ്പമായി.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതോടെയാണ് സഖ്യകക്ഷിയായ മുസ്‌ലിം ലീഗിനെ വൈറസെന്ന് വിളിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥെത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും യോഗി ട്വിറ്ററില്‍ കുറിച്ചു.

യോഗി ആദിത്യനാഥ് യു.പിയെ ബാധിച്ച വൈറസാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുകയും ചെയ്തു. ആദിത്യനാഥ് യോഗിയല്ല ഭോഗിയാണെന്നും യു.പിയെ ബാധിച്ച ഈ വൈറസിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തുടച്ചുനീക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല തിരിച്ചടിച്ചിരുന്നു. എന്നാല്‍ സി.പി.എം നേതൃത്വം യോഗി ആദിത്യനാഥിന്റെയും ആര്‍.എസ്.എസിന്റെയും നിലപാടിനെ തുണക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നതാണ് വിചിത്രം.

മതമൗലികശക്തികളുമായി ചര്‍ച്ചനടത്തുകയും അവരുമായി കൂട്ടുകൂടുകയും ചെയ്യുന്ന മുസ്ലീം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നാണ് സി.പി.എം പി.ബി അംഗം ബൃന്ദകാരാട്ട് വിശേഷിപ്പിച്ചത്. ബി.ജെ.പിയുടെ നിലപാടുതന്നെയാണോ സി.പി.എമ്മിനുമെന്ന ചോദ്യത്തിന് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടാണിതെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കുകയും ചെയ്തു.

മുസ്ലീം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നു വിളിക്കുമ്പോഴും ലീഗുമായി അധികാരം പങ്കിട്ട ചരിത്രമാണ് കേരളത്തില്‍ സി.പി.എമ്മിനും സി.പി.ഐക്കുമുള്ളത്. തീവ്രത പോരെന്നു പറഞ്ഞ് ലീഗ് വിട്ട ഐ.എന്‍.എല്‍ ഇപ്പോള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ക്കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുമായി ഇടതുമുന്നണി തെരഞ്ഞെടുപ്പ് സഖ്യവുമുണ്ടാക്കിയിരുന്നു. ഇടതു മുന്നണിക്കു വേണ്ടി മഅദനി കേരളയാത്രയും നടത്തി.

ഇന്ത്യാ വിഭജനത്തിനിടയാക്കിയ മുഹമ്മദലി ജിന്നയുടെ മുസ്ലീം ലീഗല്ല സ്വാതന്ത്ര്യത്തിനു ശേഷം 1948 മാര്‍ച്ച് 10ന് ഖായിദ് മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ നേതൃത്വത്തില്‍ മദ്രാസില്‍ രൂപംകൊണ്ട ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. കേരളരാഷ്ടീയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കൊപ്പവും കോണ്‍ഗ്രസിനൊപ്പവും പ്രവര്‍ത്തിച്ചു വളര്‍ന്നതാണ് ലീഗിന്റെ ചരിത്രം.

1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പം സപ്തകക്ഷി മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ്‌കോയ വിദ്യാഭ്യാസ മന്ത്രിയും എ.പി.എം അഹമ്മദ്കുരിക്കള്‍ പഞ്ചായത്ത് ഫിഷറീസ് മന്ത്രിയുമായപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലീഗ് വര്‍ഗീയ കക്ഷിയായിരുന്നില്ല. അടിയന്തിരാവസ്ഥക്കാലക്ക് കോണ്‍ഗ്രസും സി.പി.ഐയും ഉള്‍പ്പെട്ട മുന്നണിയിലായിരുന്നു ലീഗ്. അന്ന് സി.പി.ഐയും ലീഗില്‍ വര്‍ഗീയത കണ്ടില്ല. 1977 മുതല്‍ 1985വരെ ലീഗ് വിട്ടുവന്ന അഖിലേന്ത്യാ മുസ്‌ലിം ലീഗിനെ നീണ്ട ഏഴു വര്‍ഷമാണ് സി.പി.എം ഒപ്പം കൂട്ടിയത്.

സി.പി.എമ്മിന്റെ ഭരണതുടര്‍ച്ചക്ക് ലീഗുമായി ബന്ധമുണ്ടാക്കണമെന്ന് എം.വി രാഘവന്‍ പാര്‍ട്ടിയില്‍ ബദല്‍ രേഖയും അവതരിപ്പിച്ചു. ബദല്‍ രേഖയില്‍ രാഘവനൊപ്പം നിന്ന ഇ.കെ നായനാര്‍ രാഘവനെ കൈവിട്ട് ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറി. രാഘവനെയും കൂട്ടരെയും സി.പി.എം പുറത്താക്കുകയും രാഘവന്‍ ലീഗ് പങ്കാളിയായ യു.ഡി.എഫിലെത്തി മന്ത്രിയാവുകയും ചെയ്തു.

ബദല്‍രേഖ തള്ളിയ സി.പി.എം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലപ്പുറത്തടക്കം അടവുനയമുണ്ടാക്കി ലീഗുമായി അധികാരം പങ്കിട്ടു. സി.പി.എമ്മില്‍ പിണറായി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് ലീഗുമായി അടവുനയമുണ്ടാക്കിയത്. ലീഗ് വര്‍ഗീയ കക്ഷിയെന്ന നിലപാടാണ് വി.എസ് അച്യുതാനന്ദനും എം.എ ബേബിക്കുമുള്ളത്.

muslim league

വര്‍ഗീയതയുടെ പേരില്‍ 25 വര്‍ഷം അകറ്റിനിര്‍ത്തിയ ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലെടുത്ത ശേഷമാണ് ആര്‍.എസ്.എസിനൊപ്പം സി.പി.എമ്മും ലീഗില്‍ വര്‍ഗീയത കാണുന്നതെന്ന ആക്ഷേപമാണ് ലീഗ് നേതൃത്വത്തിനുള്ളത്. മുസ്ലീം സമുദായ സംഘടനകളും ഇക്കാര്യത്തില്‍ സി.പി.എമ്മിനെതിരായ നിലപാടിലാണ്. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും ഇടതുപക്ഷത്തിനുണ്ട്.

പൊന്നാനിയില്‍ മഅദനിയുമായി വേദി പങ്കിട്ടതിന് പിണറായിയെ തിരുത്തിയ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടാണ് സി.പി.എം നേതൃത്വത്തിന്. എന്നാല്‍ മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സി.പി.ഐ നിലപാടെടുത്തതോടെ സി.പി.എം നേതൃത്വം വെട്ടിലായിരിക്കുകയാണ്.

Top