ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; പാലക്കാട് നാളെമുതല്‍ നിരോധനാജ്ഞ

പാലക്കാട്: വാളയാറില്‍ ഡ്യൂട്ടിയെടുത്ത ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൂടി രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ അതീവ ജാഗ്രത. നാല് നാലു കൊവിഡ് പോസിറ്റീവ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും നാളെ മുതല്‍ പാലക്കാട് നിരോധനാജ്ഞ നിലവില്‍ വരും. നാലിലധികം ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കണം.

ലോക് ഡൗണ്‍ ഇളവുകള്‍ പ്രകാരം കടകളുള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കാമെങ്കിലും കൂടുതല്‍ ആളുകളെത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം. പരീക്ഷകള്‍ പതിവുപോലെ നടക്കും. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും. രാവിലെ 7 മുതല്‍ രാത്രി 7 വരെയുളള യാത്രകള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍ റെഡ്‌സോണ്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമുണ്ടാകും. പത്തൊന്‍പത് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് നാലുപേര്‍ക്ക് കൂടി രോഗബാധയുണ്ടായത്. എണ്ണത്തില്‍ കുറവുണ്ടെങ്കിലും പാലക്കാട് കനത്ത ജാഗ്രതയിലാണ്.

നാല്‍പ്പത്തെട്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. ഈമാസം 11ന് ഇന്‍ഡോറില്‍ നിന്നെത്തിയ ചാലിശ്ശേരി സ്വദേശി, ചെന്നൈയില്‍ നിന്ന് 13 ന് എത്തിയ മലമ്പുഴ സ്വദേശി, തൊട്ടടുത്ത ദിവസ ചെന്നൈില്‍ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ക്കൊപ്പം കൊവിഡ് പോസിറ്റീവായത് വാളയാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശിയായ യുവതിക്കാണ്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പാലക്കാട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. വാളയാറില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ കൂടുതല്‍ സുരക്ഷിതമായ അന്തരീക്ഷം വേണമെന്നാവശ്യമുയരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന കണക്കുകള്‍. രോഗബാധ കൂടുന്ന സാഹചര്യത്തില്‍ പുതുതായി ഏഴ് ഹോട്ട് സ്‌പോട്ടുകള്‍ കൂടിയുണ്ട്. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ, വെളളിനേഴി, വല്ലപ്പുഴ, പെരുമാട്ടി മുണ്ടൂര്‍, കടമ്പഴിപ്പുറം എന്നീ പഞ്ചായത്തുകളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Top