കോവിഡ് വ്യാപനം; ആദ്യം വിജയിച്ച സിങ്കപ്പൂരിന് രണ്ടാം ഘട്ടത്തില്‍ അടിപതറി

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അടിപതറി സിങ്കപ്പൂര്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല കണക്കുകള്‍ പ്രകാരം മാര്‍ച്ച് 17-ന് 226 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിങ്കപ്പൂരില്‍ ഇപ്പോള്‍ 5900 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ദിനംപ്രതി ആയിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുമ്പോള്‍ സിങ്കപ്പൂരിലെ 5900 എന്ന കണക്ക് ഒന്നും അല്ലല്ലോ എന്ന് തോന്നുക സ്വാഭാവികമാണ്.എന്നാല്‍ സിങ്കപ്പൂരിന്റെ വലിപ്പവും ജനസംഖ്യയും അടിസ്ഥാനമാക്കി ഈ കണക്കുകളെ താരതമ്യം ചെയ്യുമ്പോഴാണ് സിങ്കപ്പൂരിന്റെ നിലവിലെ അവസ്ഥ അത്ര പന്തിയല്ലെന്ന് ബോധ്യപ്പെടുക.

700 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള സിങ്കപ്പൂരിലെ ജനസംഖ്യ 57 ലക്ഷമാണ്. അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിനേക്കാളും ചെറുതുമാണ്‌. അതുകൊണ്ടുതന്നെ 5900 എന്നത് അത്ര ചെറിയ ഒരു സംഖ്യയല്ല.

മറ്റു രാജ്യങ്ങള്‍ ലോക്ക്ഡൗണും മറ്റുമായി വൈറസ് വ്യാപനം തടയാന്‍ പാടുപെടുമ്പോള്‍ കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ പോലുമേര്‍പ്പെടുത്താതെ വൈറസിനെ വരുതിയിലാക്കാന്‍ സിങ്കപ്പൂരിന് കഴിഞ്ഞു എന്നത് സത്യം തന്നെയാണ്.

അങ്ങനെയുളള സിങ്കപ്പൂരിന് പിന്നെ രണ്ടാം ഘട്ടത്തില്‍ എവിടെയാണ് പിഴച്ചത് എന്നാണ് അറിയേണ്ടത്.
ഇടുങ്ങിയ ഡോര്‍മിറ്ററികളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ അവഗണിച്ചതും ലോക്ക്ഡൗണ്‍ പോലും ഏര്‍പ്പെടുത്താത്ത ഒരു നഗരത്തില്‍ മഹാമാരി പടര്‍ന്നുപിടിക്കാനെടുക്കുന്ന വേഗതയെ കുറച്ചുകണ്ടിടത്തുമെല്ലാമാണ് ആ രാജ്യത്തിന് പിഴവ് സംഭവിച്ചിരിക്കുന്നത്.

വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സിങ്കപ്പൂര്‍ സ്‌കൂളുകള്‍ മാത്രമാണ് അടച്ചിട്ടത്. കേസുകള്‍ ഉയര്‍ന്നതോടെ ചില തൊഴില്‍ സ്ഥാപനങ്ങളും അടച്ചിടുകയുണ്ടായി. എന്നാല്‍ തീരുമാനമെടുക്കാന്‍ വൈകിയതിലെ ആ വലിയ പാളിച്ച കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കി.

പരിശോധന നടക്കാതെ പോയ ക്ലസ്റ്ററുകളില്‍ കേസുകളുടെ എണ്ണം വളരെ പെട്ടെന്ന് വര്‍ധിക്കുകയും ചെയ്തു. കുടിയേറ്റക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളാണ് അതില്‍ പ്രധാനപ്പെട്ടത്.

പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന ഒരു ടൈം ബോംബ് പോലെയാണ് തൊഴിലാളികളുടെ താമസസ്ഥലങ്ങളെന്നാണ് മുന്‍ നയതന്ത്രജ്ഞനും അഭിഭാഷകനുമായ ടോമി കോ അഭിപ്രായപ്പെട്ടിരുന്നത്. ഈ തൊഴിലാളികളോട് സിങ്കപ്പൂര്‍ തുടരുന്ന അവഗണനാമനോഭാവത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു.

വളരെ വേഗത്തില്‍ നിയന്ത്രണങ്ങളെ മറികടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോയാല്‍ തിരിച്ചടിക്കാനുള്ള സാധ്യതയുണ്ടെന്ന അനുഭവപാഠം ഉള്ളതുകൊണ്ട് തന്നെ രണ്ടാം ഘട്ടം റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് വ്യാപനം നിയന്ത്രിച്ച് പൂര്‍വസ്ഥിതിയിലേക്ക് എത്രയും പെട്ടന്ന് എത്തുന്നതിന് വേണ്ടി ‘സര്‍ക്യൂട്ട് ബ്രേക്കര്‍’എന്ന പേരില്‍ പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് സിങ്കപ്പൂര്‍ സര്‍ക്കാര്‍. കാര്യങ്ങള്‍ ഇനിയും നിയന്ത്രണ വിധേയമാക്കാന്‍ താരതമ്യേന ചെറിയ രാജ്യമായ, ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള സിങ്കപ്പൂരിന് എളുപ്പം സാധിക്കും. എന്നാല്‍ രണ്ടാംഘട്ടത്തിലുണ്ടായ പതര്‍ച്ച ലോകത്തിന് തീര്‍ച്ചയായും ഒരു പാഠമാണ്.

Top