എല്ലാ ജില്ലകളിലും കൊവിഡ് പരിശോധന ലാബുകള്‍ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകള്‍ എന്നതാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ 60 വയസിനു മുകളിലുള്ളവര്‍ 7.5 ശതമാനം പേരാണ്. 20 വയസിന് താഴെയുള്ളവര്‍ 6.9 ശതമാനം. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം പിന്നിട്ടു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന എല്ലാവരും നമ്മുടെ നാടിനെയും ആരോഗ്യസംവിധാനത്തെയും അഭിനന്ദിക്കുകയാണ്. എണ്‍പത്തിമൂന്നും എഴുപത്തിയാറും വയസുള്ളവരെ ഉള്‍പ്പെടെ കേരളം ചികിത്സിച്ച് ഭേദമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി.

Top