കേരളത്തില്‍ വികസിപ്പിച്ചെടുത്ത അതിനൂതന കൊവിഡ് പരിശോധ കിറ്റുകളുടെ അനുമതി വൈകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ശ്രീചിത്രയും രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയും വികസിപ്പിച്ചെടുത്ത അതിനൂതന കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ഐസിഎംആറിന്റെ അനുമതി ലഭിക്കാത്തത് കേരളത്തിന് തിരിച്ചടിയാകുന്നു.

പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ കൂടുതല്‍ ആളുകളെത്തുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന പരിശോധന കിറ്റുകള്‍ക്ക് അനുമതികള്‍ ലഭിക്കാത്തത് വരും ദിവസങ്ങളില്‍ വെല്ലുവിളിയാകും. കേരളത്തില്‍ വൈറസ് ബാധ നിയന്ത്രണത്തിലായെങ്കിലും മറുനാടുകളില്‍ നിന്നും കൂട്ടത്തോടെ മലയാളികള്‍ മടങ്ങി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ട സാഹചര്യമാണ് കേരളത്തിന് മുന്നിലുള്ളത്.

ഈ പ്രതിസന്ധി നിലനില്‍ക്കെയാണ് നിലവില്‍ ഉപയോഗിക്കുന്ന പി.സി.ആര്‍ സ്രവപരിശോധനയെക്കാള്‍ വേഗത്തിലും കൃത്യത്തിലും ഫലം ലഭിക്കുന്ന ശ്രീചിത്രയുടെ ആര്‍.ടി ലാംപ് കിറ്റാണ് ഇതില്‍ പ്രധാനം. സ്രവത്തിലൂടെ വൈറസിന്റെ എന്‍ ജീന്‍ കണ്ടെത്തി പരിശോധിക്കുന്നത്തിലൂടെ 10 മിനിറ്റ് കൊണ്ട് ഫലം ലഭിക്കും. നിലവില്‍ ഉപയോഗത്തിലുള്ള പി.സി.ആര്‍ സ്രവപരിശോധന കിറ്റില്‍ 5 മണിക്കൂറാണ് പരിശോധന ഫലത്തിനായുളള കാത്തിരിപ്പ് ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാമ്പിളുകള്‍ വരെ പരിശോധിക്കാനാകുമെന്നതും സവിശേഷതയാണ്.

ഐസിഎംആര്‍ നിര്‍ദേശ പ്രകാരം ശ്രീചിത്രയുടെ ടെസ്റ്റ് കിറ്റ് ആലപ്പുഴയിലെ ദേശീയ വൈറാളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നൂറു ശതമാനം കൃത്യതത രേഖപ്പെടുത്തിയെങ്കിലും ഇതുവരേയും ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടില്ല. എപ്രില്‍ 16 ന്‍ തന്നെ കിറ്റ് സജ്ജമാണെങ്കിലും മൂന്നാഴ്ച്ചയായി ഉപയോഗത്തിനായി അനുമതി കാത്തിരിക്കുകയാണ്.

പതിനഞ്ച് മിനിറ്റ് കൊണ്ട് രക്തത്തില്‍ നിന്ന് ആന്റി ബോഡി കണ്ടെത്തി ഫലം ലഭ്യമാക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപിച്ച റാപ്പിഡ് ആന്റി ബോഡി കിറ്റും എപ്രില്‍ 15 മുതല്‍ ഐസിഎംആറിന്റ അനുമതി കാത്തുകിടക്കുകയാണ്. അതേസമയം ഐസിഎംആറിന്റെ കൂടുതല്‍ പരിശോധന പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അനുമതി വൈകുന്നതെന്നതാണ് അധികൃതരുടെ വിശദീകരണം.

Top