പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ 8000ത്തിലധികം വരുന്ന സൈനിക ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ 8000 ത്തില്‍ അധികം വരുന്ന സൈനിക ഡോക്ടര്‍മാരെ അയക്കുമെന്ന് ഇന്ത്യന്‍ സൈന്യം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ, വ്യോമസേനാ മേധാവി ആര്‍ കെ എസ് ബദൗരിയ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കൊറോണ കേസുകള്‍ ചികിത്സിക്കാനായി 9000 ത്തിലധികം ആശുപത്രി കിടക്കകള്‍ ഇന്ത്യന്‍ സൈന്യം സജ്ജമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി പ്രത്യേക ആശുപത്രികള്‍ തന്നെ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യ സൈനിക മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു. കൊറോണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി 28 ആശുപത്രികള്‍ കര, നാവിക, വ്യോമസേന തയ്യാറാക്കിയിട്ടുണ്ട്. കരസേനയുടെ അഞ്ച് ആശുപത്രികളില്‍ കൊറോണ പരിശോധനാ സൗകര്യം ലഭ്യമാണ്. ആറ് ആശുപത്രികളില്‍ കൂടി ഉടന്‍ ഈ സൗകര്യം ലഭ്യമാക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Top