രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 40 പേര്‍; ആകെ മരണം 239

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 40 പേര്‍. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. ഇന്നലെ മാത്രം 800 ഓളം പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി ഉയരുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് ഒറ്റ ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്- 1574 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരികരിച്ചത്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി രോഗബാധിതരെ എത്രയും പെട്ടെന്ന് തിരിച്ചറിയുക എന്നതാണ് മഹാരാഷ്ട്ര സര്‍ക്കാരിനു മുന്നിലെ പോംവഴികളിലൊന്ന്.

അതേസമയം കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വ്യാപനം തടയനായി ഒഡീഷ, പഞ്ചാബ് സര്‍ക്കാരുകള്‍ ഏപ്രില്‍ 30വരെ ലോക് ഡൗണ്‍ നീട്ടിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചനകള്‍ ഇതിനോടകം രാജസ്ഥാന്‍ സര്‍ക്കാരും നല്‍കി കഴിഞ്ഞു.

ലോക്ക് ഡൗണ്‍ നീട്ടുമോ എന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമേ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കുകയുള്ളു. പ്രധാനമന്ത്രിയുടെ തീരുമാനത്തിനായി രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

Top