കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി ഫോര്‍ഡ്; നിര്‍മ്മിക്കുന്നത് മെഡിക്കല്‍ ഗൗണ്‍

ഫെയ്സ് ഷീല്‍ഡ്, മാസ്‌ക് എന്നിവയ്ക്ക് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മെഡിക്കല്‍ ഗൗണിന്റെ നിര്‍മാണത്തിലാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. കാറുകളിലെ എയര്‍ബാഗ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ച് മെഡിക്കല്‍ ഗൗണ്‍ നിര്‍മിക്കുകയാണ് ഫോര്‍ഡിലെ ജീവനക്കാര്‍.

ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരം 75,000 ഗൗണുകള്‍ നിര്‍മിക്കാനാണ് കമ്പനി ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുള്ളത്. ഏപ്രില്‍ 19-നുശേഷം ആഴ്ചയില്‍ ഒരുലക്ഷം ഗൗണുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നുമാണ് ഫോര്‍ഡ് വ്യക്തമാക്കുന്നത്. ബ്യുമോണ്ട് ഹെല്‍ത്ത് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഫോര്‍ഡ് ഗൗണ്‍ നിര്‍മിക്കുന്നത്. ഇതിനോടകം തന്നെ 5000 ഗൗണുകള്‍ വിവധ ആശുപത്രികള്‍ക്കായി നല്‍കിയിട്ടുണ്ട്. 50 തവണ വരെ കഴുകാന്‍ സാധിക്കുന്നതും ഫെഡറല്‍ സ്റ്റാന്റേഡ് സാക്ഷ്യപ്പെടുത്തിയതുമായി 1.3 മില്ല്യണ്‍ മെഡിക്കല്‍ ഗൗണ്‍ ജൂലായി മൂന്നോടെ ഒരുങ്ങുമെന്നാണ് വിവരം.

വാട്ടര്‍പ്രൂഫ് മെറ്റീരിയലില്‍ നിന്ന് നിര്‍മ്മിച്ചതും നീളന്‍ സ്ലീവ്, സ്‌നാപ്പ് ക്ലോസറുകള്‍ എന്നിവ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തതുമായ ഈ ഗൗണുകള്‍ ആരോഗ്യ പ്രവര്‍ത്തകരെ രോഗികളെ ചികിത്സിക്കുമ്പോള്‍ അണുക്കളില്‍ നിന്നും സംരക്ഷിക്കുന്നു. യുഎസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2015 ലെ ഒരു സര്‍വേ പ്രകാരം, മെഡിക്കല്‍ കയ്യുറകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പിപിഇയുടെ രണ്ടാമത്തെ ഭാഗമാണ് ഇന്‍സുലേഷന്‍ ഗൗണുകള്‍.

കൊറോണ വൈറസ് പാന്‍ഡെമിക്കിനിടയില്‍, ഈ വസ്ത്രങ്ങളുടെ ശേഖരം വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഫോര്‍ഡിന്റെ സേവനം വിലമതിക്കാനാകാത്തതുമാണ്. ഇതിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഫെയ്സ് ഷീല്‍ഡും ഫോര്‍ഡ് നിര്‍മിക്കുന്നുണ്ട്. 30 ലക്ഷം ഫെയ്സ് ഷീല്‍ഡുകള്‍ ഫോര്‍ഡ് നിര്‍മിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയില്‍ നേരത്തെ അടച്ചിട്ടിരുന്ന ഫോര്‍ഡിന്റെ ചെന്നൈ, സാനന്ദ് പ്ലാന്റുകളില്‍ ഫേസ് ഷീല്‍ഡ് പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റുകളുടെ നിര്‍മാണം നടക്കുന്നത്. അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളികളാണ് ഫോര്‍ഡ്.

Top