രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 603 പേര്‍; രോഗബാധിതര്‍ 18000 ന് മുകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 18,985 ലേക്ക് ഉയര്‍ന്നു. കൊവിഡ് രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 603 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44 പേരാണ് മരിച്ചത്. ആകെ 1,329 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടകണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് കൊവിഡ് ദ്രുത പരിശോധന രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചൈനയില്‍ നിന്നുള്ള ദ്രുത പരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ അപാകത കണ്ടതിനെതുടര്‍ന്നാണ് തീരുമാനം. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച ഫലം ഉണ്ടാകുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അഞ്ചുപേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹി പട്പട്ഗഞ്ച് മാക്‌സ് ആശുപത്രിയിലെ രോഗ ബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം എട്ടായി.

എല്‍എന്‍ജെപി ആശുപത്രിയിലെ ഗര്‍ഭിണിയായ മലയാളി നഴ്‌സിന് രോഗം ഭേദമായി. ഇവരുടെ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കപ്പട്ടികയിലുള്ള 125 പേരെ നിരീക്ഷണത്തിലാക്കി. തലസ്ഥാനത്തെ 84 തീവ്രബാധിത മേഖലകളിലൊന്നായ നബി കരിം പ്രദേശത്തെ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഉത്തര്‍പ്രദേശ് അതിര്‍ത്തി ജില്ലയായ ഗാസിയാബാദില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. ഇന്ന് 552 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 5218 ആയി.

Top