ബ്രസീലിയ: കൊറോണ വ്യാപനം ബ്രസീലിൽ രൂക്ഷമായി തുടരുന്നു. മരണസംഖ്യ നാലരലക്ഷവും കടന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ആഗോള മരണനിരക്കില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. . കഴിഞ്ഞ ഒരു ദിവസം മാത്രം 2173 പേരാണ് കൊറോണ ബാധിതരായി ബ്രസീലില്‍ മരണപ്പെട്ടത്. ഇതുവരെ 4,52,031 പേര്‍ക്കാണ് മഹാമാരിയില്‍ ജീവഹാനി സംഭവിച്ചത്.
ബ്രസീലില്‍ ഇതുവരെ 1,61,94,209 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ തന്നെ ഇന്നലെ ഒറ്റദിവസം മാത്രം 73,453 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ ആക്കിയെങ്കിലും രാത്രികാല കര്‍ഫ്യൂ സമയത്തില്‍ രണ്ടാഴ്ചയായി ഇളവ് വരുത്തിയിരുന്നു. രാത്രി 10 മണിവരെ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. രാവിലെ 5 മണിക്ക് തുറക്കാനും അനുമതിയുണ്ട്.
ജോലി ആവശ്യങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല എന്ന അവസ്ഥയിലും രോഗബാധിതരുടെ എണ്ണം കൂടുന്നതിലാണ് ആശങ്ക. പരിശോധനകള്‍ കൂട്ടുന്നതില്‍ അധികൃതര്‍ ശ്രദ്ധിക്കുകയാണെന്നും പരമാവധി പേരും വീടുകളില്‍ താമസിച്ച് ചികിത്സിക്കേണ്ട അവസ്ഥയാണെന്നും വാര്‍ത്താമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.