കോവിഡ് വായുവിലൂടെയും പകരും; യുഎസ് മെഡിക്കല്‍ സമിതി

ന്യൂഡല്‍ഹി: കോവിഡ് 19 വായുവിലൂടെ പകരുന്നതിനുള്ള സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ തുടക്കം മുതല്‍ മിക്ക ഗവേഷകരും വിദഗ്ധരും കോവിഡ് വായുവിലൂടെ പകരുന്നതല്ലെന്നും രോഗബാധിതനായ ഒരാളുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമേ പകരൂ എന്നായിരുന്നു ആദ്യ കണ്ടെത്തല്‍. വ്യാപനം അതിരൂക്ഷമായതോടെയാണ് വായുവിലൂടെ അല്ലാതെ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കില്ലെന്ന് വിലയിരുത്തല്‍ പല ശാസ്ത്രജ്ഞരും പങ്കുവച്ചത്.

രോഗം ബാധിച്ച ഒരാളില്‍ നിന്ന് മൂന്നോ ആറോ അടിക്കുള്ളില്‍ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്ര ദൂരത്തിനിടയില്‍ നേര്‍ത്ത തുള്ളികളുടേയും കണങ്ങളുടേയും സാന്ദ്രത കൂടുതലാണ്. ചില സാഹചര്യങ്ങളില്‍, പ്രധാനമായും വീടിനകത്ത്, പകര്‍ച്ചവ്യാധി ഉറവിടം ആറടിയില്‍ കൂടുതല്‍ അകലെയാണെങ്കില്‍ പോലും വായുവിലൂടെയുള്ള വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.

രോഗബാധിതനായ ഒരാള്‍ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാള്‍ പുറത്തുവിട്ട കണങ്ങള്‍ 15 മിനിറ്റോളം തങ്ങിനില്‍ക്കും. ചിലപ്പോള്‍ മണിക്കൂറുകളോളം അന്തരീക്ഷത്തില്‍ അണുബാധ പകരാന്‍ പര്യാപ്തമായ വൈറസ് നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാരീരിക അകലം, കൃത്യമായതും യോജിച്ചതുമായ മാസ്‌കുകളുടെ ഉപയോഗം, വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കുക, തിരക്കേറിയ ഇന്‍ഡോറുകള്‍ ഒഴിവാക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ വൈറസ് തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാണെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, പരിസ്ഥിതിയും ഉപരിതലങ്ങളും വൃത്തിയാക്കുന്നതിലൂടെയും വൈറസ് പകരുന്നത് തടയാന്‍ സാധിക്കുമെന്നും സമിതി പറയുന്നു.

 

Top