കോവിഡ്; ജോലി നഷ്ടപ്പെട്ട് 1.7 ലക്ഷം പേര്‍, അതിസമ്പന്നരുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധന

ന്യൂഡല്‍ഹി: കോവിഡ് രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയ്ക്കു മേല്‍ കനത്ത ആഘാതമേല്‍പ്പിച്ചെന്ന് ഓക്സ്ഫാം പഠനം. ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും, എന്നാല്‍ രാജ്യത്തെ സമ്പന്നരുടെ ആസ്തി കുതിച്ചു കയറിയെന്നും പഠനം പറയുന്നു. സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഓക്സ്ഫോം റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ദ ഇനീക്വാലിറ്റി വൈറസ് (അസമത്വ വൈറസ്) എന്ന തലക്കെട്ടോടെയാണ് പഠനം. ലോക്ക്ഡൗണ്‍ കാലത്ത് അതിസമ്പന്നരുടെ ആസ്തിയില്‍ 35 ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍ 84 ശതമാനം കുടുംബങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വരുമാന നഷ്ടമുണ്ടായി. ഏപ്രിലില്‍ മാത്രം ഓരോ മണിക്കൂറിലും 1.7 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും പഠനം വെളിപ്പെടുത്തി.

2020 മാര്‍ച്ച് മുതല്‍ രാജ്യത്തെ നൂറ് അതിസമ്പന്നരുടെ ആസ്തി വര്‍ധിച്ചു വരികയാണ് എന്നാണ് ഓക്സ്ഫാം പറയുന്നത്. ഇന്ത്യയിലെ 14 കോടി ദരിദ്രരിലെ ഓരോരുത്തര്‍ക്കും 94,045 രൂപയുടെ ചെക്ക് നല്‍കാന്‍ മാത്രം ആസ്തി വര്‍ധനയാണ് സമ്പന്നര്‍ക്ക് ഉണ്ടായിട്ടുള്ളത്. മുകേഷ് അംബാനി അടക്കം നൂറ് സമ്പന്നരുടെ ആസ്തിയില്‍ 13 ലക്ഷം കോടിയാണ് വര്‍ധിച്ചത്.

ഓരോ മണിക്കൂറിലും ശരാശരി 1.7 ലക്ഷം പേര്‍ക്കാണ് ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടമായത്. എന്നാല്‍ കുമാരമംഗലം ബിര്‍ള, ഗൗതം അദാനി, അസിം പ്രേംജി, സുനില്‍ മിത്തല്‍, ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍, സിറസ് പൂനവാല, രാധാകൃഷ്ണ ധമാനി തുടങ്ങിയവരുടെ ആസ്തികളില്‍ വന്‍ വര്‍ധനയുണ്ടാകുകയും ചെയ്തു. 75 ശതമാനം തൊഴില്‍നഷ്ടവും അസംഘടിത മേഖലയിലാണ്. മുന്നൂറിലേറെ അസംഘടിത തൊഴിലാളികള്‍ ദാരിദ്ര്യം, ആത്മഹത്യ, റോഡ് അപകടം, പൊലീസ് ക്രൂരത എന്നിവ മൂലം മരിച്ചു. 2582 കേസുകള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.

കോവിഡ് കാലത്ത് ആഗോള സമ്പന്നരുടെ ആസ്തിയിലും 19 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷം മാത്രം ലോകത്തെ 500 അതിസമ്പന്നര്‍ നേടിയത് 809 ബില്യണ്‍ യുഎസ് ഡോളറാണ്. നൂറ് ദശലക്ഷം പേര്‍ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്തു. ജെഫ് ബെസോസിന്റെ ആസ്തിയില്‍ 185.5 ബില്യണ്‍ ഡോളറിന്റെയും ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ 197.2 ബില്യണ്‍ ഡോളറിന്റെയും വര്‍ധനയാണ് ഉണ്ടായത്. 2020 ഡിസംബര്‍ വരെ 72 ശതമാനം വര്‍ധനയാണ് മുകേഷ് അംബാനിയുടെ സമ്പത്തിലുണ്ടായിരിക്കുന്നത്.

 

Top